Breaking News

കര്‍ഷകരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എട്ടാമത് ചര്‍ച്ച ഇന്ന്



ഒരു മാസത്തിലേറെയായി ഡല്‍ഹിയിലെ കൊടുതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാറുമായി ഇന്ന് ചര്‍ച്ച. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന എട്ടാമത് ചര്‍ച്ചക്ക് വിഖ്യാന്‍ ഭവനാണ് വേദി ആകുക. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കും.

മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. ഇതിന് സര്‍ക്കാര്‍ തയാറാകുമോ എന്നതാകും ചര്‍ച്ചയുടെ ഭാവി നിര്‍ണയിക്കുന്ന ഘടകം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ടുള്ള ഒരു ഉപാധിക്ക് സര്‍ക്കാര്‍ വഴങ്ങില്ല എന്നാണ് വിവരം. പകരം മിനിമം താങ്ങുവില രേഖാമൂലം ഉറപ്പുനല്‍കാമെന്ന ഉറപ്പ് മുന്നോട്ട് വെക്കും. കരടു വൈദ്യുതിബില്ലില്‍ ഭേദഗതി വരുത്തുക, വായുമലിനീകരണ നിയന്ത്രണ വ്യവസ്ഥ ലംഘിച്ചാലുള്ള പിഴ ഒഴിവാക്കുക തുടങ്ങിയ കര്‍ഷകരുടെ നിര്‍ദേശങ്ങളിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കും.


ഇന്നലെ കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നു. സമരം അവസാനിപ്പിക്കാന്‍ കഴിയും വിധമുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തല്‍ യോഗം നടത്തിയതായാണ് വിവരം. കര്‍ഷകര്‍ മുന്നോട്ട് വച്ചിട്ടുള്ള നാലിന അജന്‍ഡയും യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ പുതിയ നിയമങ്ങള്‍ പിന്‍വലിക്കാത്ത ഒരു ഉപാധിയോടും കര്‍ഷകര്‍ യോജിക്കാനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കര്‍ഷക സമരത്തിന് രാജ്യവ്യാപകമായ പിന്തുണ ഏറിവരുകയാണ്. ഇന്ന് രാജ്യത്ത് ഒരു ലക്ഷം കേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികല്‍ നടത്താന്‍ സി ഐ ടി യു തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹൈദരാബാദിലും ഭൂവനേശ്വറിലും ഇന്ന് കൂറ്റന്‍ റാലികള്‍ നടക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന റോഡ് ഉപരോധനടമക്കമുള്ള സമരങ്ങളും തുടരും



No comments