Breaking News

കർണ്ണാടകയിൽ നിന്നും ജില്ലയിലേക്കുള്ള 17 അതിര്‍ത്തി പോയിന്റുകളില്‍ പോലീസിന്റെ സംയുക്ത പരിശോധന


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുളള 17 അതിര്‍ത്തി പോയിന്റുകളില്‍ കുടക്,ദക്ഷിണ കന്നട,കാസര്‍കോട് ജില്ലകളിലെ പോലീസിന്റെ സംയുക്ത  പരിശോധന ആരംഭിക്കും. കുടക്,ദക്ഷിണ കന്നട,കാസര്‍കോട് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. മനുഷ്യകടത്ത്,പണം കടത്തല്‍,ലഹരി വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന കര്‍ശനമാക്കുക.  ഡിസംബര്‍ 12  വൈകുന്നേരം ആറ് മുതല്‍ ഡിസംബര്‍ 14 ന് വൈകുന്നേരം  ആറ് വരെ ഈ 17  അതിര്‍ത്തി പോയിന്റുകളും ബാരിക്കേഡ് വച്ച്  അടക്കും.ഇവിടങ്ങളില്‍  ഈ മൂന്ന് ജില്ലകളിലെയും പോലീസ് യൂണിറ്റിന്റെ  സംയുക്താഭിമുഖ്യത്തിലായിരിക്കും പരിശോധന നടത്തുക.വീഡിയോ കോണ്‍ഫന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി ഡി ശില്പ, ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ കെ വി രാജേന്ദ്രന്‍, എസ് പി  ബി എം ലക്ഷ്മി പ്രസാദ്,കുടക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആനിസ് കണ്‍മണി ജോയി, എസ് പി ക്ഷേമ മിത്ര,ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ  രമേന്ദ്രന്‍,ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍,എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിനോദ് ബി നായര്‍,ഇന്‍കം ടാക്‌സ് ഓഫീസര്‍ പ്രീത എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

No comments