മൊബൈൽ കോൺഗ്രസിൽ ഡിജിറ്റൽ മാറ്റത്തിനുള്ള നാല് ആശയങ്ങളുമായി മുകേഷ് അംബാനി
ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് മുകേഷ് അംബാനി . വ്യാവസായിക വിപ്ലവത്തിൽ മുൻപന്തിയിൽ നിന്ന് ലോകത്തെ നയിക്കാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ അഭിസോബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുകേഷ് അംബാനി.
ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചും ഇന്ത്യയുടെ ശക്തമായ 4 ജി നെറ്റ്‌വർക്ക് കോവിഡ് കാലത്തും രാജ്യത്തിന് നിലനിൽക്കാനും വളരാനും സഹായിച്ചതെങ്ങനെയെന്നും അംബാനി വിശദീകരിച്ചു. ഡിജിറ്റൽ ആദ്യ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് മുന്നിൽ നാല് ആശയങ്ങൾ അവതരിപ്പിക്കുന്നതിനുമുമ്പ്, ഇന്ത്യ എങ്ങനെയാണ് ഡിജിറ്റൽ വിപ്ലവത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു
"ഇന്ത്യയിലെ 300 ദശലക്ഷം മൊബൈൽ വരിക്കാരും ഇപ്പോഴും 2 ജി യുഗത്തിലാണ് ജീവിക്കുന്നത്. ഇത്തരക്കാർക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറാനാകും. ഇത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കും പ്രോത്സാഹനമാകുകയും ചെയ്യും." ഇതിലൂടെ ഇന്ത്യയെ ലോകത്തെ മുൻനിര ഡിജിറ്റിൽ സമൂഹമാക്കി മാറ്റാൻ കഴിയുമെന്നും തന്റെ ആദ്യ ആശയം പങ്കുവച്ചുകൊണ്ട് അംബാനി പറഞ്ഞു.
"ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റൽ കണക്ടിവിറ്റിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ ഇന്ന്. ഈ മേധാവിത്വം നിലനിർത്താൻ 5 ജി എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള നയപരമായ നടപടികൾ ആവശ്യമാണ്. 2021 ന്റെ രണ്ടാം പകുതിയിൽ ജിയോ ഇന്ത്യയിൽ 5 ജി വിപ്ലവത്തിന് തുടക്കമിടും. തദ്ദേശീയ വികസിത ശൃംഖല, ഹാർഡ്‌വെയർ, സാങ്കേതിക ഘടകങ്ങൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ജിയോയുടെ 5 ജി സേവനം ആത്മനിർഭർ ഭാരതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള കാഴ്ചപ്പാടിന്റെ സാക്ഷ്യമായിരിക്കും." - അംബാനി പറഞ്ഞു.
ഈ പ്രതിജ്ഞാബദ്ധതയ്‌ക്കൊപ്പം, ഇന്ത്യയുടെ ഡിജിറ്റൽ മാറ്റത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോമുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അംബാനി വിവരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, അടിസ്ഥാന സകര്യ വികസനം, ധനകാര്യ സേവനങ്ങൾ, വ്യവസായം തുടങ്ങി നിരവധി നിർണായക മേഖലകളിൽ ജിയോ പ്ലാറ്റ്ഫോമുകൾ നൽകുന്ന നൂതന സാങ്കേതിക സേവനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ജിയോ പ്ലാറ്റുഫോമും പങ്കാളികളായ 20-ലധികം സ്റ്റാർട്ട്-അപ്പുകളും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്‌ചെയിൻ എന്നിവയിൽ ലോകോത്തര കഴിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ കണ്ടെത്തലുകൽ ആഗോള തലത്തിൽ ഡിജിറ്റൽ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സഹായിക്കുമെന്നും അംബാനി കൂട്ടിച്ചേർത്തു.
ഇന്ത്യയെ ഹാർഡ്‌വെയർ നിർമാണ കേന്ദ്രമാക്കി മാറ്റണമെന്ന ആശയമാണ് നാലാമതായി അംബാനി അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളെ ആകർഷിക്കാനും അവരുടെ ഹാർഡ്‌വെയർ ഉൽപന്നങ്ങൾ രാജ്യത്ത് നിർമ്മിക്കാനും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തുന്ന ശ്രമങ്ങളെയും അംബാനി അനുമോദിച്ചു. ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനും പൂർത്തീകരിക്കുന്നതിനും ഇന്ത്യക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വലിയ തോതിലുള്ള ഇറക്കുമതിയെ ആശ്രയിക്കാനാവില്ല. ഇത് ഇന്ത്യയിലെ ഹാർഡ് വെയർ വ്യവസായത്തിന്റെ സാധ്യതകളെ അടിവരയിടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഹാർഡ്‌വെയർ വ്യവസായത്തിലെ ഇന്ത്യയുടെ വിജയം സോഫ്റ്റ്‌വെയറിലെ ഞങ്ങളുടെ വിജയത്തിനൊപ്പമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

No comments