സെഞ്ച്വറിക്ക് 37 പന്ത്; ആഭ്യന്തര ക്രിക്കറ്റിലെ വേഗതയേറിയ മൂന്നാം സെഞ്ച്വറി; കേരള ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് മൊഹമ്മദ് അസ്ഹറുദ്ദീൻ എന്ന കാസറഗോഡുകാരൻ
മുംബൈ: മൊഹമ്മദ് അസ്ഹറുദ്ദീൻ എന്ന കാസർകോട്ടുകാരൻ യുവാവ് കേരള ക്രിക്കറ്റിൽ കുറിച്ചത് പുതിയ ചരിത്രം. ഇന്ത്യൻ ക്രിക്കറ്റിലെ അതികായരായ മുംബൈയെ അട്ടിമറിക്കാൻ കേരളത്തിന് കരുത്തായത് മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ തകർപ്പൻ ഇന്നിംഗ്സ്. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത അസ്ഹറുദ്ദീൻ പായിച്ചത് 11 സിക്സറുകളും ഒമ്പത് ഫോറും.
37 പന്തിൽ മൂന്നക്കം തികച്ച അസ്ഹറുദ്ദീൻ നേടിയത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 31 പന്തിൽ സെഞ്ച്വറി തികച്ച ഇന്ത്യൻ താരം റിഷഭ് പന്ത് മാത്രമാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്.
ഇതുകൊണ്ട് അവസാനിക്കുന്നില്ല് അസ്ഹറുദ്ദീൻ കൈവരിച്ച നേട്ടങ്ങൾ. സയ്യിദ് മുസ്തഖലി ട്വന്റി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുസ്തഖലി ട്വന്റി 20യിൽ ഒരു കേരളതാരം സെഞ്ച്വറി നേടുന്നത് ഇതാദ്യം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന കേരള താരം എന്നിങ്ങനെ പോകുന്നു ആ നേട്ടങ്ങൾ.
അസ്ഹറുദ്ദീന്‍റെ മിന്നും പ്രകടനത്തിന് പാരിതോഷികമായി 1.37 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കെസിഎ അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചതാണ് ഇക്കാര്യം.
സയിദ് മുഷ്താഖ് അലി ടി20യിൽ മുംബൈ ഉയർത്തിയ 197 റൺസിന്‍റെ വിജയലക്ഷ്യം 25 പന്തും എട്ടു വിക്കറ്റും ശേഷിക്കെ കേരളം മറികടക്കുകയായിരുന്നു. മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. കേരളത്തിനുവേണ്ടി നായകൻ സഞ്ജു വി സാംസൺ 22 റൺസും ഓപ്പണറായി ഇറങ്ങിയ റോബിൻ ഉത്തപ്പ 33 റൺസുമെടുത്തു. അസ്ഹറുദ്ദീനൊപ്പം രണ്ടു റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു.
No comments