Breaking News

ഇരിട്ടി കരിക്കോട്ടക്കരിയിലെ മറിയക്കുട്ടി കൊലപാതകം ; കാരണം ചക്ക വേവിക്കുന്നതിലെ തർക്കം


കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയിലെ മറിിയക്കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് 82കാരിയായ മറിയക്കുട്ടി കൊല്ലപ്പെടുന്നത്. അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് മരുമകൾ എൽസി അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വിശദാംശങ്ങളെത്തുന്നത്.

ചക്ക വേവിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കങ്ങളാണ് വയോധികയുടെ ജീവനെടുത്തത്. കൊലപാതകം നടന്ന ദിവസം ചക്ക വേവിക്കുന്നത് സംബന്ധിച്ചാണ് മറിയക്കുട്ടിയും എൽസയും തമ്മിൽ തർക്കം ആരംഭിച്ചത്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്ക് പതിവായതിനാൽ അയൽക്കാരും ഇവിടേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അന്നും പതിവ് പോലെ ഇരുവരും വഴക്ക് നടന്നിരുന്നു. ഇതിനിടെ ഊന്നുവടിയുടെ സഹായത്തോടെ കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച മറിയക്കുട്ടിയെ എല്‍സ തള്ളിത്താഴെയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.



കോൺക്രീറ്റ് വാതിൽപ്പടിയിൽ ഇടിച്ച് വീണ മറിയക്കുട്ടിയുടെ തലപൊട്ടി ചോരയൊഴുകാൻ തുടങ്ങി. ഇതുകണ്ട് അകത്തേക്ക് കയറിയ എൽസി വയോധികയെ മുടിയിൽ കുത്തിപ്പിടിച്ചുയർത്തി വീണ്ടും വാതിൽപ്പടിയിൽ ഇടിപ്പിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ മറിയക്കുട്ടിയുടെ താടിയെല്ല് തകർന്നു. കൈ ഒടിയുകയും ചെയ്തു.



ടാപ്പിംഗ് തൊഴിലാളിയാണ് എൽസിയുടെ ഭർത്താവ് മാത്യു. ഇയാൾ പുലർച്ചെ നാലു മണിയോടെ തന്നെ ജോലിക്കായി പോകും. വൈകിയാണ് വീട്ടിലെത്തുക. അന്നും ജോലിക്ക് പോയ ഇയാൾ ഇടയ്ക്ക് വീട്ടിൽ വിളിച്ചപ്പോഴാണ് മറിയക്കുട്ടി വീണ് പരിക്കേറ്റു എന്ന വിവരം എൽസി പറയുന്നത്. അമ്മ ചോരയിൽ കുളിച്ചു കിടക്കുകയാണെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



താൻ ചക്കയിടാൻ പോയപ്പോൾ എന്തോ ശബ്ദം കേട്ടുവെന്നും വന്നു നോക്കുമ്പോൾ അമ്മ ഉമ്മറപ്പടിയിൽ വീണ് കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു എൽസ ആദ്യം ഭർത്താവിനോടും പൊലീസുകാരോടും പറഞ്ഞത്. എന്നാൽ താൻ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇവരുടെ വാക്കുകളിൽ സംശയം തോന്നിയ പൊലീസ് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായം തേടുകയായിരുന്നു.‌‌

റൂറൽ എസ്പി നവനീത് ശർമയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. വീട്ടിൽ ഉച്ച മുതൽ ബഹളം കേട്ടതായി അയൽവാസികളും പറഞ്ഞതോടെ പൊലീസ് എൽസിയെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. മറിയക്കുട്ടി സ്വയം വീണതാണെന്ന ആദ്യമൊഴിയിൽ തന്നെ എൽസ ഉറച്ചു നിന്നു. എന്നാൽ അവരുടെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, എല്‍സയുടെ മൊഴിയിലെ വൈരുധ്യം, അയല്‍വാസികളുടെ മൊഴി എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

കരിക്കോട്ടക്കരി ഇൻസ്പെക്ടർ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ എസ്ഐ ബെന്നി മാത്യു, എഎസ്ഐമാരായ രാജു ചെന്നപ്പൊയിൽ, പി.സി.ബേബി, ജോസ് പി.ജോസ്, സിപിഒമാരായ പി.കെ.ജഗദീഷ്, മനോജ് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

No comments