'കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം': കർഷക കൂട്ടായ്മ കിഫ ഹൈക്കോടതിയിലേക്ക്
കൊച്ചി: കാട്ടു പന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഹൈക്കോടതിയിയെ സമീപിക്കുന്നു. വർധിച്ചുവരുന്ന കാട്ടുപന്നി ആക്രമണങ്ങളും കർഷകരുടെ ജീവഹാനിയും മുൻനിർത്തിയാണ് കിഫ നിയമ പരിഹാരത്തിനൊരുങ്ങുന്നത്. കർഷക സംഘടന കിഫ ഹൈക്കോടതിയിലേക്ക്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നതാണ് കിഫയുടെ ആവശ്യം.
കരമടച്ചു കൃഷിചെയ്യുന്ന റവന്യൂ ഭൂമിയിൽ ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു.
കൃഷിഭൂമിയിൽ ഇറങ്ങുകയും, മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന വന്യമൃഗങ്ങളെ പ്രത്യേകിച്ച് അനിയന്ത്രിതമായി പെറ്റുപെരുകിയിരിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയക്കാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് ഇനിയും കാത്തിരുന്നു കർഷകജീവിതങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് നോക്കിയിരിക്കാൻ സാധിക്കില്ല.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിലേക്ക് കൊടുത്ത കത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ കത്ത് വയ്ക്കണം എന്നുപോലും അറിയാത്ത വനംവകുപ്പും മന്ത്രിയും നീതി നടപ്പാക്കിത്തരും എന്ന് ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്നും അലക്സ് ഒഴുകയിൽ പറയുന്നു
കിഫയുടെ ലീഗൽ നിയമവിഭാഗത്തിന്റെ ഭാഗമായ അഡ്വ. അലക്സ് സ്കറിയ, അഡ്വ. ജോണി കെ ജോർജ്, അഡ്വ. ജോസ് ജെ ചെരുവിൽ, അഡ്വ. ജോസി ജോസഫ് എന്നിവരാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

No comments