കണ്ണൂർ കണ്ണുപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ കണ്ണുപുരത്ത് എ ടി എമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നൗമാൻ (36), മുവീൻ (35), സൂജദ് (33) എന്നിവരാണ് പിടിയിലായത്. ഹരിയാനയിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂരിൽ എത്തിച്ചു.
കഴിഞ്ഞ ഫെബ്രുവരി 21 പുലർച്ചെ ഒരു മണിക്കാണ് കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ ടി എമ്മുകൾ തകർത്തു
24 ലക്ഷം രൂപയോളം പ്രതികൾ കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. പ്രതികളിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.
മോഷണം നടന്ന എ ടി എമ്മുകളിൽ നടത്തിയ പരിശോധനയിൽ വിദഗ്ധ പരിശീലനം നേടിയവരാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് വ്യക്തമായി. തുടർന്നാണ് മറ്റു സംസ്ഥാനങ്ങളിൽ എ ടി എം കവർച്ച നടത്തിയ കേസിലെ പ്രതികളെ സംബന്ധിച്ച് കൂടി പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.
കവർച്ചയ്ക്ക് ആയി ഒരു ബെളേറോ വാഹനം പ്രതികൾ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് പരിസരങ്ങളിൽ നടത്തിയ സി സി ടി വി പരിശോധനയിൽ ഒരു കണ്ടെയ്നർ ട്രക്കിനെ സംബന്ധിച്ചുള്ള സംശയവും ഉദിച്ചു. അങ്ങനെയാണ് അന്വേഷണം ഹരിയാനയിൽ എത്തിയത്.
പ്രതികളെ പിടി കൂടുന്നതിന് ഹരിയാന പൊലീസിന്റെ സഹായവും ലഭിച്ചു. അറസ്റ്റ് ചെറുക്കാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് എ ടി എം കവർച്ചയ്ക്കു കൃത്യമായ പരിശീലനം ലഭിച്ചതിനു ശേഷമാണ് സംഘം എത്തിയത് എന്ന് വ്യക്തമായി. കണ്ടെയ്നർ ട്രക്ക് ഡ്രൈവറായ നൗമാൻ ആണ് പ്രതികൾക്ക് എ ടി എമ്മിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയത്.
'പഴയ എ ടി എമ്മുകൾ ലേലത്തിൽ എടുത്ത് അത് ഇത്തരം സംഘങ്ങൾ മോഷണം പരിശീലനം നടത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്', കണ്ണൂർ പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
കണ്ണൂര്‍ എ സി പി, പി പി ബാലകൃഷണന്‍റെ നേതൃത്വത്തില്‍ കണ്ണപുരം ഇന്‍സ്പെക്ടര്‍ സുകുമാരന്‍ സി എം, എസ് ഐ റാഫി അഹമ്മദ്, മഹിജന്‍, എ എസ് ഐ മനീഷ്, നികേഷ്, സതീശന്‍, അജിത്ത് സി, മഹേഷ് സി പി, മിഥുന്‍ പി സി, സുജിത് കെ പി തുടങ്ങിയവരാണ് പ്രതികളെ പിടി കൂടിയത്.
കേസിൽ നാലു പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

No comments