Breaking News

തലശ്ശേരിയില്‍ ചെറുപാര്‍ട്ടികള്‍ക്കും പിന്തുണ വേണ്ട; ആരും ഐക്യപ്പെടാനില്ലാതെ എന്‍.ഡി.എ


തലശ്ശേരി:കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ദേശീയനിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെയും സ്വന്തം കളരിയില്‍ ഇക്കുറി മുന്നണിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ബി.ജെ.പി പ്രവര്‍ത്തകരെ എത്തിച്ചിരിക്കുന്നത് കടുത്ത പ്രതിസന്ധിയില്‍.ഗുരുവായൂരിലേതു പോലെ ഏതെങ്കിലും ചെറുകക്ഷികളുടെ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കാമെന്ന് വച്ചാല്‍ മത്സരരംഗത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളാണുള്ളത്. എന്‍.ഡി.എ വോട്ട് ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എമ്മുകാരനുമായ സി.ഒ.ടി നസീര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.


ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ളത് തലശ്ശേരി നിയോജകമണ്ഡലത്തിലാണ്.ഗുരുവായൂരില്‍ ബി.ജെ.പി ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വോട്ടുകച്ചവട ആരോപണത്തില്‍ നിന്ന് തല്‍ക്കാലം പറഞ്ഞുനില്‍ക്കാമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.

തലശ്ശേരിയില്‍ ക്രമാനുഗതമായി ബി.ജെ.പിയുടെ ഗ്രാഫ് ഉയരുന്നതായാണ് സമീപകാല തിരഞ്ഞെടുക്കളെല്ലാം തെളിയിച്ചിട്ടുള്ളത്. അതിന് സാരഥ്യം വഹിച്ച ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇക്കുറി നോട്ടപ്പിശകില്‍ ഇല്ലാതായത്.. മണ്ഡലത്തിലുടനീളം ബോര്‍ഡുകളും, ചുമരെഴുത്തുകളുമടക്കം നടത്തിയ ശേഷമാണ് ഈ ദുര്യോഗം.തലശ്ശേരി നഗരസഭയില്‍ പ്രതിപക്ഷമായി മാറിയതും പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നതും രണ്ടാം സ്ഥാനത്തെത്തിയതും ആവേശം പകര്‍ന്ന ഘട്ടത്തിലാണ് നിര്‍ണായക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയിലെത്തിയതെന്നാണ് പ്രവര്‍ത്തകരുടെ പരിദേവനം.

രാജ്യത്ത് തന്നെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തലശ്ശേരി നിയോജകമണ്ഡലം പരിധിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രചരണത്തിന് തലശ്ശേരിയിലെത്തിക്കാനും നിശ്ചയിച്ചതാണ്.സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ഈ പരിപാടി മാറ്റിയിട്ടുണ്ട് 


No comments