കോവിഡ് വ്യാപനം; ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് വിലക്ക്
കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബേക്കൽ കോട്ടയിൽ സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്തു വകുപ്പ് നിർദേശം അനുസരിച്ച് മേയ് 15 വരെ സന്ദർശകർക്ക് നിരോധനം തുടരും. മുന്നറിയിപ്പ് പോലും ഇല്ലാതെ പ്രഖ്യാപിച്ച നിരോധനം കാരണം ഇന്നലെ കോട്ട കാണാൻ എത്തിയവർ തിരികെപ്പോകേണ്ടി വന്നു.
രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട കഴിഞ്ഞ വർഷം ആദ്യ കോവിഡ് വ്യാപനത്തിൽ മാർച്ചിൽ അടച്ചിട്ടു 3 മാസത്തിനു ശേഷം ജൂലൈയിൽ 1 ദിവസം തുറന്നതാണ്. എന്നാൽ അന്നു തന്നെ അടച്ചു. പിന്നീട് സെപ്റ്റംബർ 21നാണ് തുറന്നത്. രാത്രി 7 മുതൽ ബേക്കൽ കോട്ടയുടെ ചരിത്രം വിശദമാക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൂടി ആരംഭിച്ചതോടെ കോട്ട കൂടുതൽ സജീവമാകുകയായിരുന്നു.
കോട്ടയുടെ പരിസരം സഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ കൂടുതൽ വഴി വിളക്കുകൾ സ്ഥാപിച്ചും വഴി നീളെ ചെടികൾ വച്ചു പിടിപ്പിച്ചും ബീച്ച് പാർക്കുമായി ബന്ധപ്പെടുത്തി റോഡുകൾ നവീകരിച്ചും മനോഹരമാക്കിയിരുന്നു. കോട്ടയിലും സമീപത്തെ ബീച്ച് പാർക്കുകളിലും വിഷുവിനു പിറ്റേന്ന് അഞ്ഞൂറിലേറെപ്പേരാണു സന്ദർശിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സന്ദർശന അനുമതി. റമസാൻ വ്രതാചരണം തുടങ്ങിയതോടെ സന്ദർശകർ കുറവായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ പൊതു അവധി ദിവസങ്ങളിൽ ബീച്ച് പാർക്കുകളിൽ ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർ എത്തിയിരുന്നു.

No comments