Breaking News

കോവിഡ് പ്രതിരോധം: ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം 24 മുതൽ

കാസർകോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി  ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്  പ്രസ്തുത തീരുമാനം അടുത്ത ശനിയാഴ്ച ഏപ്രിൽ 24ന് രാവിലെ എട്ടു മുതൽ കർശനമായി നടപ്പിലാക്കുന്നതിന്  ഇന്ന് ഉച്ചയ്ക്ക് ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.

14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പോലീസ് പരിശോധന നടത്തും. കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കും.

No comments