കൺമണിയെ ഒരുനോക്ക് കണ്ട് ആ അമ്മ യാത്രയായി; മെറിൻ കോവിഡ് ബാധിച്ച് മരിച്ചത് പ്രസവിച്ച് അഞ്ചാം ദിനം
കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) കോവിഡ് മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായി. ആൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവൻ അപഹരിച്ചത്. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണ് (36) കോവിഡ് മൂലം മരിച്ചത്.
അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.
പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്
No comments