തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പട്രോളിംഗ് നടത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി ജി പി അറിയിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ല. ജാഗ്രത പുലര്‍ത്തിയാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം.
ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

No comments