Breaking News

അമ്പലത്തറയില്‍ കള്ളനോട്ട് കേസിൽ പിടിയിലായ പ്രതികൾ കള്ളനോട്ട് നിര്‍മ്മിച്ചത് ചായ്യോത്തെ വാടക വീട്ടില്‍


കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ 2,000 രൂപയുടെ കള്ളനോട്ട് വിതരണം ചെയ്ത സംഘം കള്ളനോട്ട് നിര്‍മ്മിച്ചത് ചായ്യോത്തെ വാടക വീട്ടില്‍. കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറും, പ്രിന്ററുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ ചായ്യോത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ചായ്യോത്തെ ജയ്‌സണ്‍ എന്ന അഷറഫ് 46, ഭാര്യാ സഹോദരന്‍ കുന്നംകുളം സ്വദേശി പജീഷ് 36, എന്നിവര്‍ ചേര്‍ന്നാണ് 2,000 രൂപയുടെ കള്ളനോട്ട് നിര്‍മ്മിച്ചത്. ഇവര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന കള്ളനോട്ടുകള്‍ ഇവര്‍ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. ചായ്യോത്ത് നിര്‍മ്മിച്ച 2,000 രൂപയുടെ കള്ളനോട്ട് പല ഭാഗത്തായി സംഘം ചിലവഴിച്ചതായാണ് സൂചന. ചന്തേരയിലുള്‍പ്പെടെ നേരത്തെ കണ്ടെത്തിയ കള്ളനോട്ടുകള്‍ അഷറഫും പജീഷും ചേര്‍ന്ന് നിര്‍മ്മിച്ചതാണെന്ന് വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് അമ്പലത്തറിയില്‍ ഇരിയ മുട്ടിച്ചരലിലെ ലോട്ടറി വില്‍പ്പനക്കാരി പത്മിനിക്ക് 2,000 രൂപ കള്ളനോട്ട് നല്‍കി 600 രൂപയുടെ ലോട്ടറി വാങ്ങി ബാക്കി ലഭിച്ച 1,400 രൂപയുമായി പ്രതികള്‍ സ്ഥലം വിട്ടിരുന്നു. പത്മിനിയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അമ്പലത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും, പിന്നാലെ ചായ്യോത്തെ വീട്ടില്‍ ഇന്നലെ നടത്തിയ റെയിഡിലാണ് കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും, പ്രിന്ററും പിടികൂടിയത്.നിലവാരം കുറഞ്ഞ സാധാരണ പേപ്പറില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഒറിജിനലിനെ വെല്ലുന്ന 2,000 രൂപയുടെ കള്ളനോട്ട് അതിവിദഗ്ദമായി പ്രതികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യ്തത്. മറ്റ് യാതൊരു രീതിയിലുള്ള അച്ചടി യന്ത്രങ്ങളുടെയും സഹായമില്ലാതെ കമ്പ്യൂട്ടറും, സാധാരണ ഏ ഫോര്‍ പ്രിന്ററുമുപയോഗിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഗവണ്‍മെന്റിറക്കിയ പുതിയ 2,000 രൂപയുടെ നോട്ടിന് സമാനമായ കള്ളനോട്ടുകള്‍ പ്രതികള്‍ പുറത്തിറക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു. കേസിന്റെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

No comments