Breaking News

നവമാധ്യമങ്ങളിൽ അനുഭാവി ചമയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളെ നിയന്ത്രിക്കാൻ സിപിഎം ഒരുങ്ങുന്നു


കണ്ണൂർ: അനുഭാവികൾ എന്ന തരത്തിൽ  നവമാധ്യമങ്ങളിൽ പോസ്റ്റിടുന്ന കൊട്ടേഷൻ മാഫിയ സംഘ അംഗങ്ങൾക്ക് കടിഞ്ഞാണിടാൻ സി പി എം. രാമനാട്ടുകര സ്വർണ കവർച്ച ശ്രമ കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി പാർട്ടി അനുഭാവിയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.


കൊട്ടേഷൻ മാഫിയാസംഘങ്ങൾക്കെതിരെ ജൂലൈ അഞ്ചിന്  കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളിൽ വിപുലമായ ക്യാംപെയിൻ സംഘടിപ്പിക്കാനാണ് സി പി എം തീരുമാനം

"ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ശുഭ്ര വസ്ത്രം ധരിച്ച് രംഗത്തു വന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം" സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.


അതേസമയം കൊട്ടേഷൻ സംഘങ്ങൾ പാർട്ടി അനുഭാവികൾ ആയി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സി പി എമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കപ്പക്കടവിലെ ഡി. വൈ. എഫ്. ഐ യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അർജുനെ പിന്നീട് പുറത്താക്കിയിരുന്നു. എന്നാൽ സി. പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജനും, പി. ജയരാജനും  മുതിര്‍ന്ന നേതാക്കളും ഉള്ള പ്രധാന പാര്‍ട്ടി വാട്‌സാപ് ഗ്രൂപില്‍ അര്‍ജുന്‍ ആയങ്കി കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നു എന്ന്  ആക്ഷേപമുണ്ട്.


സാധാരണ കുടുംബത്തിലെ അംഗമായിരുന്ന അർജുൻ അടുത്ത കാലങ്ങളിൽ ആണ് സമ്പന്നൻ ആയത്. പെട്ടെന്ന് ഇരുനില വീടും കാറും സ്വന്തമാക്കിയതും ആർഭാടമായി വിവാഹം നടത്തിയതും പലരെയും അമ്പരപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരാളുടെ സാമ്പത്തിക സ്രോതസ്സ് കൃത്യമായി അന്വേഷിച്ചില്ല എന്ന ആക്ഷേപവും പാർട്ടി പ്രാദേശിക ഘടകത്തിൽ ഒരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊട്ടേഷൻ സംഘങ്ങൾക്ക് എതിരെ കർശന നിലപാട് സ്വീകരിക്കാൻ സി പി എം കണ്ണൂർ ജില്ലയിൽ തയാറാക്കുന്നത്.


No comments