Breaking News

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും


മലപ്പുറം: ഏലംകുളം കൊലപാതകത്തിൽ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.

ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം.  നെഞ്ചില് നാലും വയറിൽ മൂന്നും കുത്തുകൾ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാൻ ശ്രമിച്ചപ്പോൾ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌


വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ്  പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയിൽ നിന്നും ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തൽമണ്ണ എത്തിയത്. ബാലചന്ദ്രന്റെ കടയോട് ചേർന്നുള്ള മാലിന്യങ്ങൾക്ക് തീ കൊളുത്തി കടയിലേക്ക് പടർത്തി. തുടർന്ന് 15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.

വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്നു. ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടിൽ കയറി ദൃശ്യയുടെ മുറിയിൽ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് നോക്കുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് വീഴുന്ന ദൃശ്യയേയും ദേവി ശ്രീയേയുമാണ്.


ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛൻ രാജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,

"നിലവിളി കേട്ട് ഓടിയെത്തുമ്പോൾ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. നെഞ്ചില് കുത്ത് ഏറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകൾ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവള് ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അതുകൊണ്ട് പ്രതിരോധിക്കാൻ കഴിഞ്ഞു കാണില്ല.

വാഹനത്തിൽ കയറ്റി അല്പം വെള്ളം കൊടുത്തു. അപ്പോഴും അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചു എങ്കിലും ....... ഒരുപാട് മുറിവുകൾ കുത്തും വെട്ടും ഏറ്റ് ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് പിന്നീട് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ദേവിശ്രീയുടെ നില അപകടം അല്ല. അക്രമം തടുക്കാൻ ശ്രമിച്ചപ്പോൾ മുറിവേൽക്കുകായിരുന്നു".

പ്രതിക്ക് മറ്റ് ക്രിമിനൽ ചരിത്രം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അറിയുന്നത്. മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴിൽ. അച്ഛൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു വിവാഹം കഴിച്ച് മണ്ണാർക്കാടേക്ക് മാറി. ഏപ്രിലിൽ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം ആണ് വിനീഷ് ഇത്തരം ഒരു ആലോചന നടത്തിയത് എന്നാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞത്. പ്രണയം നിരസിച്ചതിന്റെ പേരിൽ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളിൽ വച്ച് കുത്തേറ്റ് മരിച്ചത്.

No comments