Breaking News

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം; കര്‍ണാടകക്ക് തിരിച്ചടി




തിരുവനന്തപുരം | കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനി കേരളത്തിന് സ്വന്തം. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയതോടെയാണിത്.

കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി കെഎസ്ആര്‍ടിസി എന്ന പേരാണ് ഉപയോഗിച്ച് വന്നിരുന്നത്. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് പ്രകാരം ഇനിമുതല്‍ ഈ പേര് കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ അവകാശമുള്ളു.


ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ പേര് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി കേരളത്തിന് അനുകൂലമായി ഉത്തരവിറക്കിയിരിക്കുന്നത്.

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടിസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു.




No comments