Breaking News

തിരുവനന്തപുരത്ത് ഭാര്യമാരെ ശല്യം ചെയ്യുന്നത് തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവം: നാലുപേർ അറസ്റ്റിൽ




തിരുവനന്തപുരം: പേട്ടയിൽ ഭാര്യമാരെ ശല്യം ചെയ്തത് തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അക്രമികളായ രാജേഷ്, പ്രവീൺ, ഇവരെ രക്ഷപ്പെടാൻ സഹായിച്ച അഭിജിത്, ഷിജു എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകി വേഗത്തിൽ വിചാരണ പൂർത്തിയാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മോഷണ കേസിൽ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ് ഒന്നാം പ്രതി കൊച്ചു രാജേഷ് എന്ന രാകേഷ്. യുവതികളെ അപമാനിച്ചതും യുവാക്കളെ വെട്ടിയതും ഇയാളാണ്. ബൈക്ക് ഓടിച്ചിരുന്ന പ്രവീണാണ് രണ്ടാം പ്രതി. ഇയാളുടെ പേരിൽ മറ്റു കേസുകളില്ല. എന്നാൽ പ്രവീണിൻ്റെ സഹോദരൻ കൊപ്ര സുരേഷ് കൊലക്കേസ് പ്രതിയാണ്. പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചതിനാണ് അഭിജിത്തിനെയും ഷിജുവിനെയും അറസ്റ്റ് ചെയ്തത്.





കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.




പ്രതികളെ അറസ്റ്റു ചെയ്തതിനും പിന്തുണയ്ക്കും അക്രമത്തിനിരയായ ഉത്തരേന്ത്യൻ കുടുംബം കേരളാ പൊലീസിന് നന്ദി പറഞ്ഞു. ഒന്നാം പ്രതി രാജേഷിനെ അക്രമം നടന്ന സ്ഥലത്തും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുത്തു. ആയുധവും കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഏജീസ് ഓഫീസ് ജീവനക്കാരായ രവി യാവദവിൻ്റേയും ജഗത്ത് സിംഗിൻ്റെയും കുടുംബം ആക്രമിക്കപ്പെട്ടത്. ഭാര്യമാരെ ഉപദ്രവിക്കാൻ ശ്രമിച്ചതു തടഞ്ഞപ്പോഴാണ് യുവാക്കൾക്കു വെട്ടേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.


പ്രതികൾ മയക്കുമരുന്നിന് അടിമകൾ



ഉത്തരേന്ത്യൻ ദമ്പതികളെ ആക്രമിച്ച കേസിലെ പ്രധാന പ്രതികൾ മയക്കുമരുന്നിന് അടിമകളെന്ന് പൊലീസ്. ആക്രമണം നടത്തുമ്പോഴും കൊച്ചു രാജേഷും പ്രവീണു ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.
നിരവധി കേസുകളിലെ പ്രതിയാണെങ്കിലും 2017 നു ശേഷം കൊച്ചു രാജേഷ് എന്ന രാകേഷിൻ്റെ പേരിൽ പുതിയ കേസുകളില്ല. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ രാകേഷ് 2019 ലാണ് ജയിൽ മോചിതനായത്. രാജേഷ് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് നാട്ടുകാരും പറയുന്നു.

ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ കുടുംബത്തിലെ സ്ത്രീകളെ പ്രവീണിൻ്റെ ബൈക്കിലെത്തി രാജേഷ് ഉപദ്രവിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഷിജുവിൻ്റെ സഹായത്തോടെ തിരുവല്ലം വരെ ബൈക്കിലെത്തി. അവിടെ നിന്ന് അഭിജിത് ഏർപ്പാടാക്കിയ കാറിലാണ് പ്രതികൾ കൊല്ലത്തേക്ക് കടന്നത്.





പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതികൾക്ക് കൂടുതൽ ഒളിത്താവളങ്ങളിലേക്ക് മാറാൻ കഴിഞ്ഞില്ല. മൂന്നുദിവസം ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റു ചിലരെക്കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും.വളരെ വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനാണ് പൊലീസ് തയാറെടുക്കുന്നത്. അതിനുവേണ്ടി തെളിവ് ശേഖരണവും തുടങ്ങിക്കഴിഞ്ഞു.

ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടിവരും. ശക്തമായ തെളിവുകൾ ഹാജരാക്കിയാൽ പ്രതികൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന പ്രതീക്ഷയാണ് പൊലീസിന്. തലസ്ഥാനത്ത് നിരന്തരം ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നത് പൊലീസിന് നാണക്കേട് ആയിട്ടുണ്ട്. തലസ്ഥാനത്തെ നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തിക്കാത്തതും കുറ്റവാളികൾക്ക് തുണയാകുന്നു. സി സി ടി വികൾ വൈകാതെ പുനഃസ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

No comments