Breaking News

സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടിയെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി; വീട്ടമ്മ ബൈക്കപടത്തില്‍ മരിച്ചു



പന്തളം: സുഹൃത്തുമൊത്ത് ജീവിക്കാൻ കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനി സുമിത്ര (34 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അന്‍സില്‍ (25 ) പരിക്കുകളുമായി പന്തളത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഒരു കാലിന് ഒടിവുണ്ട്.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകവെയാണ് അപകടം.




സംസ്ഥാന പാതയില്‍ പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോട് അടുത്ത് നടന്ന ബൈക്ക് അപകടത്തിൽ സുമിത്ര തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നും സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി.


സുമിത്രയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. സുമിത്രയുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് ഭര്‍ത്താവ് പ്രവീണ്‍ പോലീസിനെ അറിയിച്ചു. തിരിച്ചറിയൽ രേഖകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ നിന്ന് മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ഇതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ടാത്ത അവസ്ഥയിലായി. മൃതദേഹം കൈമാറുന്നതിനായി സുമിത്രയുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരികയാണ് പോലീസ്.

ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ഇവരുടെ കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. കുറച്ചു നാളുകളായി അൻസിലുമായി സുമിത്ര അടുപ്പത്തിൽ ആയിരുന്നു എന്നാണ് സൂചന.

No comments