Breaking News

സർക്കാർ ഓഫീസുകളിൽ 'ഫൈവ് ഡേ വീക്ക്' വരുന്നു; ശനിയും ഞായറും അവധിയാകും


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ "ഫൈവ് ഡേ വീക്ക് " വരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സർക്കാർ. വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ
അഞ്ചു പ്രവൃത്തി ദിവസങ്ങളെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ആദ്യഘട്ടത്തില്‍ ബാങ്കുകളിലേതിനു സമാനമായി രണ്ടും നാലും ശനിയാഴ്ചകള്‍ കൂടി അവധിയാക്കാനാണ് ആലോചന.

ഭരണപരിഷ്‌കാര കമ്മിഷന്റെ നാലാമത് റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതികളോടെ മുഖ്യമന്ത്രിക്കു കൈമാറി. ശനിയാഴ്ച കൂടി അവധി നല്‍കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 12 അവധി കൂടുതലായി ലഭിക്കും. അതോടെ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയില്‍ കുറവുണ്ടാകും. ഓഫീസുകളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരും. നിലവില്‍ ഏഴു മണിക്കൂറാണ് ജോലി സമയം. ഇത്  അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ വര്‍ധിച്ചേക്കും. ഒന്നര മണിക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഭരണ പരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചര വരെയായി പ്രവൃത്തി സമയം മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. നിലവിൽ സെക്രട്ടേറിയറ്റ് പോലുള്ള ചില സ്ഥാപനങ്ങളിൽ ഴെികെ പത്തു മുതൽ അഞ്ചു മണി വരെയാണ് പ്രവൃത്തി സമയം. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ പത്തേകാൽ മുതൽ അഞ്ചേകാൽ വരെയും.  ഉച്ചഭക്ഷണത്തിനുള്ള സമയം ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ അരമണിക്കൂറാകും.


സമയത്തിലുള്ള മാറ്റം കാരണം ശനിയാഴ്ചകള്‍ അവധിയാക്കുന്നതിലൂടെ നഷ്ടപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രവൃത്തി സമയം ലഭിക്കും. ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ ലഭിക്കുന്നത് ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും അതിലൂടെ കാര്യക്ഷമത വര്‍ധിക്കുമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമേ നിരത്തുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകുമെന്നും വിലയിരുത്തലണ്ട്. എല്ലാപേരും ഒരേ സമയത്ത് ഓഫീസുകളിൽ എത്തുന്നതിനു പകരം സൗകര്യപ്രദമായ ഏഴു മണിക്കൂർ ജോലി ഉറപ്പാക്കുന്ന 'ഫ്ളെക്സി ഷിഫ്റ്റ് " സമ്പ്രദായവും ഭരണപരിഷ്കാര കമ്മിഷൻ്റെ ശുപാർശയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൻ്റെ പ്രയോഗികതയിൽ സർക്കാരിന് സംശയമുണ്ട്.

ചില കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും

തമിഴ്‌നാട്, ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ബീഹാര്‍, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസങ്ങളാണുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയെങ്കിലും അതേപടി നടപ്പാക്കാന്‍ ഇടയില്ല. പകരം രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധി നല്‍കും. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചാലുടന്‍ ജോലി സമയം, അവധി, പഞ്ചിംഗ് സംവിധാനം എന്നിവയടക്കം പ്രത്യേക പാക്കേജ് ആയാകും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. അതിനു മുന്നേ ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തും. ഇ. കെ. നായനാര്‍ അധ്യക്ഷനായിരുന്ന മൂന്നാം ഭരണപരിഷ്‌കാര കമ്മിറ്റിയും 1999ല്‍ സമാന ശുപാര്‍ശ നല്‍കിയിരുന്നു.

No comments