കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യ കേരളത്തില്‍ രാവിലെയുണ്ടായ കാറ്റിനും കനത്ത മഴയ്ക്കും കാരണം ലഘു മേഘവിസ്ഫോടനമെന്നാണ് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
സാധാരണ കാലവര്‍ഷക്കാലത്ത് രൂപപ്പെടാന്‍ സാധ്യതയില്ലാത്ത ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും അതില്‍ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശാനിടയാക്കിയതെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.
കേരള തീരത്ത് വെള്ളിയാഴ്‌ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത രണ്ടു മൂന്നു ദിവസം കൂടി കനത്ത മഴയും കടല്‍ക്ഷോഭവും തുടര്‍ന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
എറണാകുളം ജില്ലയില്‍ കാറ്റ് കനത്ത നാശമാണ് വിതച്ചത്. ഇന്ന് പുലര്‍ച്ചെയടക്കം ശക്തമായ മഴയുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ചുണ്ടായ കനത്ത കാറ്റാണ് നാശം വിതച്ചത്. പറവൂര്‍ തത്തപ്പള്ളി, വൈപ്പിന്‍,എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ മഴവന്നൂരില്‍ അടക്കം കനത്ത നാശനഷ്ടം ഉണ്ടായി. വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. മേല്‍ക്കൂരകള്‍ പറന്നു. ഭാഗികമായും പൂര്‍ണമായും വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ജൂലായ് 17 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ജൂലൈ 13ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂലൈ 13: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 14: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 15: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 16:പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 17: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിര്‍ദേശിച്ചു.
No comments