Breaking News

ഓണക്കിറ്റുകൾ ഒരുങ്ങുന്നു; വിതരണം 31 മുതൽ; പാക്കിംഗ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: സപ്ലൈകോ സ്പെഷ്യൽ ഓണക്കിറ്റ് പാക്കിംഗ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഗുണനിലവാരത്തിൽ സംശയം തോന്നിയ സാധനങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തു. മികച്ച സാധനങ്ങളും, പാക്കിംഗും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് മിന്നൽ പരിശോധനയെന്ന് മന്ത്രി പറഞ്ഞു. പാക്കിംഗ് ജീവനക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും മന്ത്രി നൽകി. എല്ലാ ജില്ലകളിലും പാക്കിംഗ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തും. കിറ്റിൽ നിന്ന് സാധനങ്ങൾ പാക്കറ്റ് പൊട്ടി പോകാതിരിക്കാൻ ഗുണമേന്മയുള്ള പാക്കിംഗിനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പൊതുവിപണിയിലെ ജനപ്രിയ ബ്രാൻഡുകളുടെ സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിബന്ധകൾക്കനുസരിച്ചും കേരള സർക്കാരിന്റെ വാങ്ങൽ നയങ്ങൾക്കനുസരിച്ചും ഇ - ടെണ്ടർ മുഖേനെയാണ് വിതരണക്കാരെ തെരഞ്ഞെടുത്തത്. കൂടാതെ ഇ ടെണ്ടറിൽ പങ്കെടുത്ത സംസ്ഥാനത്തിനകത്തുള്ള എം എസ് എം ഇ യൂണിറ്റുകൾ ഉല്പന്നങ്ങൾ നൽകാൻ തയ്യാറാകുകയാണെങ്കിൽ ആവശ്യകതയുടെ പകുതി ഇത്തരം കമ്പനികൾക്ക് നൽകാനും തീരുമാനിച്ചു.

ഓണക്കിറ്റിനായി 16 ഇന കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റിലെ സാധനങ്ങൾക്ക് സഞ്ചി ഉൾപ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറയ്ക്കുകയായിരുന്നു. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. സ്പെഷ്യൽ കിറ്റിൽ നിന്നും ക്രീം ബിസ്കറ്റ് നേരത്തെ ഒഴിവാക്കിയിരുന്നു. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് ബിസ്കറ്റ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. 22 കോടി രൂപയുടെ അധിക ബാധ്യതയാണ് ബിസകറ്റ് ഉൾപ്പെടുത്തിയാൽ വരുന്നതെന്ന് വിശദീകരണം.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും.
സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും കിറ്റ്  ലഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിലാണ് ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും ബിസ്കറ്റ് ഉൾപ്പെടെ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ധനവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കിറ്റിൽ നിന്ന് ബിസ്കറ്റ് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യൽ കിറ്റ് വിതരണത്തിനെത്തുക. സപ്ലൈകോ മുഖേന റേഷൻ കടകൾ വഴിയാണ് സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുക.  സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18 ഓടെ പൂർത്തിയാക്കാനാണ് ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. സ്‌പെഷ്യൽ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വകുപ്പ്മന്ത്രി സപ്ലൈകോ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കിറ്റിലെ സേമിയ്ക്ക് ഗുണനിലവാരമില്ല എന്ന് പ്രചാരണമുണ്ടായി. ഇത് ദൗർഭാഗ്യകരവും ദുരുദ്ദേശപരവും കിറ്റ് തയ്യാറാക്കുന്നതിന് അഹോരാത്രം പരിശ്രമിക്കുന്ന ജീവനക്കാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ  വാർത്താകുറിപ്പിലൂടെ അറിയിച്ചു.

No comments