Breaking News

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും : യു.എ.ഇ




ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ഇന്ത്യക്ക് പുറമെ നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ അനുവദിക്കും.




കോവിഡ് പശ്ചാത്തലത്തില്‍ യു.എ.ഇ പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ പ്രവേശിക്കാം. ഇങ്ങനെ യു.എ.ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒന്‍പതാമത്തെ ദിവസവും പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകണം.

അതേ സമയം ഇസ്ലാമബാദ്, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെത്താന്ഡ അനുമതി നല്‍കുമെന്നും യു.എ.ഇ അറിയിച്ചു. നേരത്തെ പാകിസ്താനില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

അതേ സമയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ യു എ ഇയിൽ മടങ്ങിയെത്താമെന്നും യു എ ഇ വ്യക്തമാക്കിയിരുന്നു. യു എ ഇ അംഗീകൃത വാക്സിനെടുത്തവർക്കാണ് അനുമതി. യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം പൂർത്തീകരിച്ചവർക്കാണ് അനുമതി.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

അതേസമയം, ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി) എന്നിവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്.

വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്. ഇവർ മടങ്ങുന്നതിന് മുൻപ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും വെബ്സൈറ്റ് വഴി അനുമതി തേടണമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് അനുമതി. യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക് v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല. സിനോഫാം, ഓക്‌സ്‌ഫഡ് അസ്ട്രാസെനക്ക/ കോവിഷീല്‍ഡ്, ഫൈസര്‍/ ബയേൺടെക്, സ്പുട്‌നിക്v,മൊഡേണ വാക്സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.

No comments