Breaking News

താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

 




മധുര: വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഭാര്യയെ കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാരമാക്കിയ യുവാവ് അറസ്റ്റില്‍. തമിഴ്നാട് മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രണയകാലത്ത് യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ വിവാഹമാണ് ദുരന്തത്തിൽ അവസാനിച്ചത്.

മധുര അവണിയാപുരത്ത് രണ്ട് ദിവസം മുന്‍പാണ് അതിക്രൂരമായ കൊലപാതകം നടന്നത്. സ്വകാര്യ നിര്‍മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ എസ് ജ്യോതിമണി (22) ആണ് അറസ്റ്റിലായത്. കോളജ് പഠനകാലത്ത് അവണിയാപുരം സ്വദേശി ജ്യോതിമണിയും ഷോളവന്ദനത്തെ ഗ്ലാഡിസ് റാണിയും പ്രണയത്തിലായിരുന്നു. പഠനത്തിന്റെ അവസാന നാളില്‍ ഗ്ലാഡിസ് റാണി ഗര്‍ഭിണിയായി.




21കാരിയായ ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജ്യോതിമണിയും കുടുംബവും നിരാകരിച്ചു. ഒടുവില്‍ ഗ്ലാഡിസിന്റെ കുടുംബം സമയനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും വിളിപ്പിച്ചു പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് കഴിഞ്ഞ തിങ്കളാഴ്ച വിവാഹം നടന്നത്. പക്ഷേ ഗ്ലാഡിസിനെ സ്വീകരിക്കാന്‍ ജ്യോതിമണിയുടെ കുടുംബം തയാറായിരുന്നില്ല. ഇതോടെ ഇരുവരും ഗ്ലാഡിസ് റാണിയുടെ വീട്ടിലായിരുന്നു താമസം.



വ്യാഴാഴ്ച സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ കോളജില്‍ പോകുന്നുവെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ജ്യോതിമണിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഗ്ലാഡിസ് റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്നായിരുന്നു മറുപടി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ജ്യോതിമണിയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂര കൊലപാതകത്തിന്റെ രഹസ്യം പുറത്തറിഞ്ഞത്.

അവണിയാപുരത്തെ ഒഴിഞ്ഞ പറമ്പില്‍ വച്ച് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു ഗ്ലാഡിസിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചുവെന്നും ഇയാള്‍ സമ്മതിച്ചു. പ്രണയത്തിലായിരുന്നെങ്കിലും ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നും പീഡനക്കേസിനെ പേടിച്ചാണ് സമ്മതിച്ചതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.



ഗ്ലാഡിസിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ക്രൂരകൊലപാതകമെന്നും ഇയാള്‍ സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കത്തിച്ചാരമായ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

No comments