Breaking News

പുന്നപ്ര വയലാർ കാവുമ്പായി സമരഭടന്മാർ സ്വാതന്ത്ര്യസമര സേനാനികൾ തന്നെ : ഐസിഎച്ച്ആർ

 




പുന്നപ്ര വയലാർ കാവുമ്പായി സമരസേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം തള്ളി. ഐസിഎച്ച്ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ സംഘടനകൾ ആണ് പുന്നപ്ര വയലാർ കാവുമ്പായി സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ പട്ടികയിൽ നിന്ന് മാറ്റണം എന്ന് നിർദ്ദേശിച്ചത്. എന്നാൽ പുന്നപ്ര വയലാർ കാവുമ്പായി സമരഭടന്മാർ സ്വാതന്ത്ര്യസമരസേനാനികൾ തന്നെയാണെന്ന് ഐസിഎച്ച്ആർ പറഞ്ഞു.



കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സമരവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്കാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ച നിർദേശങ്ങൾ വഴിവച്ചത്. മലബാർ കലാപവുമായി ബന്ധപ്പെട്ട പേര് ചേർത്തിരുന്നവർ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന് സംഘപരിവാർ പറയുന്നു. ഈ നിർദേശം ഐസിഎച്ച്ആർ സമിതി അം​ഗീകരിച്ചിരുന്നു.


വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെ മലബാർ കലാപത്തിൻ്റെ നായകരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നൊഴിവാക്കയെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. നടപടിയെ വിമർശിച്ച് കോൺഗ്രസും ലീഗും രംഗത്തെത്തി.
വാരിയൻ കുന്നനെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ചരിത്രകാരൻ എം. ജി.എസ് നാരായണൻ പറഞ്ഞു.




വാരിയൻകുന്നന് വീരപരിവേഷം നൽകേണ്ടതില്ല.എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നും എം.ജി.എസ് നാരായണൻ പ്രതികരിച്ചു.ഐ.സി.എച്ച്.ആർ രാഷ്ട്രീയ വിമുക്തമല്ലെന്നും എം.ജി.എസ് പറഞ്ഞു.വാരിയൻകുന്നനെ ഭഗത്സിംഗിനോട് ഉപമിച്ചതിനെയും എം.ജി.എസ് വിമർശിച്ചു.

മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണകൗണ്‍സില്‍ അംഗം ഡോ.സി.ഐ.ഐസക് രംഗത്തെത്തി. മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ലെന്നും, അവര്‍ ഖിലാഫത്തുകാര്‍ മാത്രമായിരുന്നുവെന്നും ഡോ.സി.ഐ.ഐസക് പറഞ്ഞു. ഇന്ത്യന്‍ ദേശീയപതാക മലബാർ കലാപത്തിൽ പങ്കെടുത്തവർ ഉയര്‍‌ത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വാരിയംകുന്നനെ ഭഗത് സിങുമായി താരതമ്യം ചെയ്ത സ്പീക്കറുടെ നടപടി തെറ്റെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സ്വാതന്ത്യ സമരത്തെ സ്പീക്കർ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്

ബി.ജെ.പി അജണ്ടക്കെതിരെ കോൺഗ്രസ്സും ലീഗും പ്രതികരിച്ചു.ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരണം പിന്തുടരുകയാണ് ബിജെപിയെന്ന് കെ.മുരളീധരൻ കുറ്റപ്പെടുത്തി.പുതിയ ചരിത്രം മെനയാൻ നോക്കുന്നത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.നീക്കം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് സംസ്ഥന സർക്കാർ സ്മാരകം നിർമ്മിക്കുമ്പോഴാണ് കേന്ദ്രം ഇവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

No comments