Breaking News

കാസർഗോഡ് ഉൾപ്പെടെ ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം


ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. 20 ശതമാനം സീറ്റുകളാണ് സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ എല്ലാ വിഷയങ്ങളിലും വര്‍ധിപ്പിക്കുന്നത്.


 

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

....................................



 

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം


സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ 'ആധാര്‍ വാള്‍ട്ട്' സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം  നല്‍കി.  

 

നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇവയുടെ നിര്‍വഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകള്‍ക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കല്‍, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങള്‍, ആവര്‍ത്തനം, പല സ്രോതസ്സുകളില്‍ നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ  ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പലപ്രശ്നങ്ങളും നിലവിലുണ്ട്. ഇതിന് പരിഹാരം കാണാന്‍ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തില്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.


സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവിരങ്ങള്‍ ഒറ്റ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാനാകും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായി  ഈ രജിസ്ട്രി പ്രയോജനപ്പെടുത്താം.


ഒരു സര്‍ക്കാര്‍ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. അതാത് വകുപ്പുകള്‍ ആവശ്യപ്പെടുന്ന നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങള്‍ മാത്രമാണ് രജിസ്ട്രിയില്‍ നല്‍കുക.



നിലമ്പൂർ‍ ബഡ്സ് സ്കൂളില്‍ പുതിയ തസ്തികകള്‍


മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബഡ്സ് സ്കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡില്‍  അനുവദിക്കപ്പെട്ട 18 തസ്തികകള്‍ക്ക് പുറമേ അസിസ്റ്റന്‍റ് ടീച്ചര്‍ (യു.പി)-2, സ്പീച്ച് തെറാപ്പിസ്റ്റ്-1, മേട്രന്‍-1, കുക്ക്-1 എന്നീ തസ്തികകള്‍ സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.


ശമ്പള കമ്മീഷന്‍ ആനുകൂല്യം


2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ചു.


ഭേദഗതി


ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതിന്  1973ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാര്‍(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാര്‍ശയില്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനിച്ചു.


വൈ. എം. സി. എക്ക് പാട്ടം പുതുക്കുന്നതിന് നല്‍കിയ ഉത്തരവ് റദ്ദാക്കി


വൈഎംസിഎ കൈവശം വെച്ചിരിക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ 78 സെന്‍റ് ഭൂമി  30 വര്‍ഷത്തേക്ക്പാട്ടം പുതുക്കുന്നതിന് അനുമതി നല്‍കിയ 2016 മാര്‍ച്ച് മൂന്നിലെ റവന്യൂ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു.


പാട്ട കുടിശിക ഒറ്റത്തവണ ഒടുക്കുന്നതിന് വൈഎംസിഎയ്ക്ക് നിര്‍ദ്ദേശം നല്‍കും. അതിനു തയ്യാറായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കും.  വ്യവസ്ഥകള്‍ക്കനുസരിച്ച് പാട്ടകുടിശിക അടയ്ക്കുകയാണെങ്കില്‍ പാട്ടം പുതുക്കി നല്‍കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.


ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ- ഓര്‍ഡിനേറ്റര്‍


നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.


കുടുംബശ്രീ അംഗങ്ങള്‍ക്ക് റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം (ആര്‍കെഎല്‍എസ്) മുഖേന അനുവദിച്ച

ബാങ്ക് വായ്പയുടെ ഈ വര്‍ഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍കൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്  അനുവദിക്കാന്‍ തീരുമാനിച്ചു.


പുതുക്കിയ ഭരണാനുമതി


പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും സുശീലപടിയിലേയും റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് സമര്‍പ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി.


2008ലെ കേരളപ്രവാസി കേരളീയക്ഷേമ ബോര്‍ഡിലെ

നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ കരട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്

ഗവര്‍ണറോട് ശുപാര്‍ശചെയ്യും.

അര്‍ബണ്‍ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ അംഗീകരിച്ചു.


കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതി  അംഗീകരിച്ചു.


നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകള്‍ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാന്‍ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള  2021 ലെ കേരള വ്യവസായ ഏകജാലക ക്ലീയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു. '

No comments