Breaking News

ദേളിയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാനയുടെ ആത്മഹത്യ; അധ്യാപകന്‍ ഉസ്മാനെതിരെ പോക്‌സോ നിയമപ്രകാരവും കേസ്


കാസര്‍കോട്: ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകന്‍ ഉസ്മാനെതിരെ പോക്‌സോ നിയമപ്രകാരവും ബാലനീതി വകുപ്പു പ്രകാരവും കുറ്റം ചുമത്തി മേല്‍പറമ്പ പോലീസ് കേസെടുത്തു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍

സി ഐ ടി ഉത്തംദാസ്,  എസ് ഐ വിജയന്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്.  ജില്ലാ പോലീസ് മേധാവി, ബേക്കല്‍ ഡിവൈഎസ്പി, മേല്‍പറമ്പ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍,  ജില്ലാ ബാല സംരക്ഷണ ഓഫീസര്‍ എന്നിവരോട് ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ആത്മഹത്യക്ക് പിന്നില്‍ സ്‌കൂളിലെ ഒരു അധ്യാപകന്റെ മാനസിക പീഡനമെന്നാണ് കുട്ടിയുടെ പിതാവും കുടുംബവും ആരോപിക്കുന്നത്.

ആരോപണ വിധേയനായ അധ്യാപകന്റെ ക്ലാസിലല്ല കുട്ടി പഠിച്ചിരുന്നത്. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ അധ്യാപകന്‍ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചു. കുട്ടിയുടെ മൊബൈല്‍ പിതാവ് പരിശോധിക്കുകയും അധ്യാപകന്റെ ഭാഷയില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കുട്ടിയുടെ മാനസികാവസ്ഥ തകരുകയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

No comments