Breaking News

കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്; കേരളാവിഷന്‍ പദ്ധതി പ്രഖ്യാപിച്ചു

 


കാസർകോട്: പദ്ധതിയിലൂടെ പുതിയ ഇന്റര്‍നെറ്റ് കണക്ഷന്‍ ചാര്‍ജായി 899 രൂപ മാത്രമാണ് നല്‍കേണ്ടത്. 60 Mbps 1500 Gb പ്രതിമാസ FUP പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും സൗജന്യമായി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളിലാണ് കണക്ഷന്‍ എങ്കില്‍ 240 രൂപയുടെ ഡിജിറ്റല്‍ കേബിള്‍ ടി.വി സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുമാണ് പുതിയ പ്ലാന്‍ ഏറെ സഹായകരമാകുക. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എന്ന ജില്ല പഞ്ചായത്തിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് കേരള വിഷന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു ഇന്റര്‍നെറ്റ് കണക്ഷന് നിലവില്‍ 3000 രൂപ മുതല്‍ 5000 രൂപ വരെ ചെലവ് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഇരുനൂറിലധികം ഓപ്പറേറ്റര്‍മാരും ജില്ലാ കമ്പനിയായ സിസിഎന്നും 50 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. ഒരു മാസത്തിനുള്ളില്‍ കണക്ഷന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.'സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ല' എന്ന ജില്ല പഞ്ചായത്തിന്റെ ആശയം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സിഗ്‌നല്‍ ലഭിക്കാന്‍ ഏറെ പ്രയാസപെടുന്ന കോളനികളില്‍ സിഗ്‌നല്‍ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് കേരള വിഷന്‍. ഉയര്‍ന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ചാര്‍ജും പ്രതിമാസ നിരക്കും വിദ്യാര്‍ത്ഥികളെ ഏറെ വലയ്ക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ അഡ്വ. എസ്.എന്‍ സരിത, സിസിഎന്‍.ചെയര്‍മാന്‍ കെ. പ്രദീപ്കുമാര്‍, വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, കെസിസിഎല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, സിഒഎ ജില്ലാ പ്രസിഡണ്ട് എം.മനോജ്കുമാര്‍, സെക്രട്ടറി എം.ആര്‍ അജയന്‍, സംസ്ഥാന കമ്മറ്റിയംഗം സതീഷ് കെ.പാക്കം, സിസിഎന്‍ ഡയറക്ടര്‍മാരായ അബ്ദുല്ല കുഞ്ഞി, വി.വി മനോജ് കുമാര്‍, മേഖല സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments