Breaking News

ചിട്ടി നടത്തി ലക്ഷങ്ങളുടെ ക്രമക്കേട്; കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പർ അടക്കമുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു


കരിന്തളം: ചിട്ടി നടത്തി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് മെംബർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരിന്തളം വാർഡ് മെംബർ ഉമേശൻ വേളൂർ, മുൻ കിനാനൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ശ്രീജിത്ത് ചോയ്യങ്കോട്, പിതാവ് ശിവരാമൻ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ ടി.വി. ഗോപകുമാർ, ശ്രീധരൻ എന്നിവർക്കെതിരെയാണ് നെല്ലിയടുക്കത്തെ ബ്രിട്ടോ ജോസഫി​ൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.


2018 ഏപ്രിൽ അഞ്ചുമുതൽ 2020 വരെയുള്ള കാലയളവിൽ ചിട്ടി​ വച്ച വകയിൽ ബ്രിട്ടോ ജോസഫിന് 30,9000 രൂപ നൽകാനുണ്ടെന്ന പരാതിയിലാണ് ശ്രീജിത്തി‍െൻറയും ശിവരാമ​ൻ്റെയും പേരിൽ കേസെടുത്തത്. ചിട്ടിയിനത്തിൽ മൂന്ന് ലക്ഷം രൂപ നൽകാനുണ്ടെന്ന മറ്റൊരു പരാതിയിലാണ് ശ്രീജിത്തിനുപുറമെ കരിന്തളം വാർഡ് മെംബർ ഉമേശൻ വേളൂർ, ഗോപകുമാർ, ശ്രീധരൻ എന്നിവർക്കെതിരെ കേസെടുത്തത്. മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരിക്കെ ശ്രീജിത്ത് നടത്തിയ ചിട്ടി യിനത്തിൽ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ നൽകാനുണ്ട്. ഇതേത്തുടർന്ന് ഒരുവർഷം മുമ്പ് ശ്രീജിത്ത് നാട്ടിൽനിന്ന് മാറിനിന്നിരുന്നു.


മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം, പണം കിട്ടാത്തതിനെ തുടർന്ന് പ്രശ്നം ഉണ്ടാക്കുന്നവർക്ക് പണം നൽകി താൽക്കാലിക ഒത്ത​ുതീർപ്പുണ്ടാക്കിയ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോഴും നാട്ടിലെ നിരവധി പേർക്ക് ശ്രീജിത്ത് പണം നൽകാനുണ്ട്. അതിലൊരാളാണ് പരാതിക്കാരനായ ബ്രിട്ടോ. അതേസമയം ചിട്ടി തട്ടിപ്പുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ ഉമേശൻ വേളൂരും കേസിൽ പ്രതികളാക്കിയ മറ്റുള്ളവരും പറയുന്നത്. മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരിക്കെയാണ് ശ്രീജിത്ത് ചിട്ടി നടത്തിയതെങ്കിലും ഇതുമായി പാർട്ടിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ശ്രീജിത്ത് വ്യക്തിപരമായാണ് ചിട്ടി നടത്തിയതെന്നും ഉമേശൻ വേളൂർ പറഞ്ഞു. മാത്രമല്ല, ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട്​ ക്രമക്കേട് ഉയർന്നപ്പോൾ തന്നെ ശ്രീജിത്തിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതാണെന്നും ഉമേശൻ വേളൂർ പറഞ്ഞു.

No comments