Breaking News

'മേൽ കീഴ് നിലകളുടെ അഴുക്കുചാലുകളാകാതിരിക്കട്ടെ ഗവേഷണ കേന്ദ്രങ്ങൾ'; ദീപയുടെ സമരത്തിൽ മന്ത്രി ആർ ബിന്ദു


ജാതി വിവേചനത്തിനും അധിക്ഷേപത്തിനുമെതിരായ എം.ജി സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്‍റെ നിരാഹാര സമരം ആത്മപരിശോധനയോടെ ജാഗ്രത പുലർത്താനുള്ള സന്ദേശമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രൃവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെയെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കുടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെയെന്നും ആര്‍ ബിന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.




മന്ത്രി ആര്‍.ബിന്ദുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:




എം.ജി. സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!.... ജാതി/ മത/ ലിംഗ/ വർഗ്ഗപരമായ വിവേചനങ്ങൾ അവയെ തീണ്ടാതിരിക്കട്ടെ ... വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെ! സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അധ്യാപനം വലിയ ഉത്തരവാദിത്തമാണ്. 


വിദ്യാർത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്‍റെ ശരിയായ മാർഗ്ഗം. വിദ്യാർത്ഥി കേന്ദ്രിതവും സർഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്‍റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേൽ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്ക്കലമാക്കട്ടെ!

No comments