സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട 3 കോടി രൂപയുടെ എംഡിഎംഎ മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്. കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) ആണ് പിടിയിലായത്.
311 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മേൽമുറി ടൗണിൽവെച്ചാണ് വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
ബാംഗ്ലൂർ ,ഗോവ എന്നിവിടങ്ങളിൽ നിന്നും എംഡിഎംഎ (മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണവും പരിശോധനയും ആണ് ഇത്രയും വലിയ അളവിൽ ഉള്ള മയക്കു മരുന്ന് വേട്ടയിൽ എത്തിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ആണ് കേസിൽ അന്വേഷണം നടത്തുന്നത്. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരിക ആയിരുന്നു. മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറിൽ വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
വൻ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ് .
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈഎസ്പി പി.എം.പ്രദീപ് അറിയിച്ചു.
No comments