കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
കൈകൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ എഎം ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. എഎം ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ അന്വേഷണം നടത്തും. അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു. എഎം ഹാരിസിന്റെ ആലുവ ആലങ്ങാടുള്ള ഫ്ലാറ്റില്‍ നിന്ന് 17 ലക്ഷം രൂപയും നിക്ഷേപങ്ങളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളിലും ബക്കറ്റിലുമൊക്കെ സൂക്ഷിച്ചിരിക്കുകയായിരുന്നു നോട്ടുകള്‍. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെയും പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും രേഖകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ കൂമ്പാരമായിരുന്നു ഫ്ലാറ്റില്‍. നിരവധി കവറുകളിലായിരുന്നു നോട്ടുകള്‍. ഓരോ കവറിലും അമ്പതിനായിരത്തോളം രൂപയും. അടുക്കളയില്‍, അലമാരയില്‍, വീട്ടിലെ പാത്രങ്ങളിലും ബക്കറ്റുകളിലുമൊക്കെയായിട്ടായിരുന്നു പണം സൂക്ഷിച്ച കവറുകളുണ്ടായിരുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ നോട്ടെണ്ണല്‍ യന്ത്രം വിജിലന്‍സ് എത്തിച്ചിരുന്നു. രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപ രേഖകള്‍, രണ്ട് ലക്ഷം രൂപയുടെ ടിവി, ഒരു ലക്ഷം രൂപയുടെ ഹോം തീയറ്റര്‍ എന്നിവയും ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 25000 രൂപ പിടിച്ചെടുത്തിരുന്നു.
പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കാന്‍ 25000 രൂപയാണ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. പണം നല്‍കിയതോടെ ഓഫീസില്‍ വേഷം മാറിയെത്തിയ വിജിലന്‍സ് ഓഫീസര്‍മാര്‍ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച കോട്ടയത്തെ മുന്‍ ഉദ്യോഗസ്ഥന്‍ ജോസ്‌മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും ആവശ്യം നടത്തിക്കൊടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. വിജിലന്‍സ് ഡിവൈഎസ്പിമാരായ കെ എ വിദ്യാധരന്‍ ( കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥന്‍ ( റേഞ്ച് )എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
No comments