Breaking News

പെരിയ ഇരട്ടക്കൊലക്കേസ്: 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു

  

പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.

സുരേന്ദ്രൻ,ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. അറസ്റ്റിലായ മറ്റുള്ളവരും ഏച്ചിലടുക്കം ഭാഗത്തു നിന്നുള്ളവരാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ്  ഓഫിസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.  പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും. കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ ഉൾപ്പെടെ നേതാക്കളെ വിണ്ടും ചോദ്യം ചെയ്യും.

No comments