Breaking News

മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ്​ ഉപയോഗിച്ച്‌​ പണംതട്ടി; പൊലീസുകാരനെ സര്‍വിസില്‍നിന്ന്​ പിരിച്ചുവിട്ടു


കണ്ണൂര്‍: തളിപ്പറമ്ബില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു.

തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍. ശ്രീകാന്തിനെയാണ് സര്‍വിസില്‍നിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.

ഗോകുല്‍ എന്നയാളെ നേരത്തെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എ.ടി.എം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്.

തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്‍റെ സഹോദരിയില്‍നിന്ന് എ.ടി.എം കാര്‍ഡിന്‍റെ പിന്‍ നമ്ബര്‍ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്ബ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ച്‌ കേസ് പിന്‍വലിച്ചു. എന്നാല്‍, ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന്​ അധികൃതര്‍ അറിയിച്ചിരുന്നു.


No comments