റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കണ്ണൂർ: റെയില്‍ പാളത്തില്‍ കല്ലുവെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ റാസീപ്പുര്‍ സ്വദേശി ഡബ്ളു (25) വാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി എടക്കാട് നിന്നാണ് തലശ്ശേരി പൊലീസ് പ്രതിയെ പിടികൂടിയത്. പുന്നോല്‍ പെട്ടിപ്പാലത്താണ് പാളത്തില്‍ കല്ല് കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോയമ്പത്തൂര്‍-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോവുന്നതിനിടയിലാണ് കല്ല് ലോക്കോ പൈറ്റിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തുകയും കല്ല് മാറ്റി യാത്ര തുടരുകയുമായിരുന്നു. ട്രെയിന് വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്. ദൂരെ നിന്ന് തന്നെ കല്ല് ഡ്രൈവറുടെ കണ്ണില്‍ പെട്ടതും രക്ഷയായി. തുടർന്ന് ലോക്കോ പൈലറ്റ് വിവരം തലശേരി റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. പിന്നീട് റെയില്‍വേ എന്‍ജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയില്‍ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. എന്നാൽ യുവാവ് പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
No comments