Breaking News

സിപിഎം നേതാവിന്റെ കൊലപാതകം; നാലു പേർ പിടിയിൽ; തിരുവല്ലയിൽ ഹർത്താൽ


സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍. കേസില്‍ ആകെ 5 പ്രതികളാണുള്ളത്. ചാത്തങ്കേരി സ്വദേശി ജിഷ്ണു, പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസി എന്നിവരാണ് പിടിയിലായത്.


അഞ്ചാമന്‍ വേങ്ങല്‍ സ്വദേശി അഭിയ്ക്കായി തിരച്ചില്‍ തുടരുന്നു. പ്രതികളെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടി കൂടിയത്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു.


ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും, അഞ്ചോളം വരുന്ന സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും സിപിഎം ആരോപിക്കുന്നു.


കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും 5 സമീപ പഞ്ചായത്തുകളിലും സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സന്ദിപിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.


ഇന്നലെ രാത്രി 8ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കില്‍ പോകുന്ന വഴി സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ (32) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 3 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ സംഘം സന്ദീപിനെ തൊട്ടടുത്തുള്ള വയലിലേക്കു കൊണ്ടുപോയി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

No comments