Breaking News

ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യാഞ്ജലിയർപ്പിച്ച് നാട് തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകൾ നടന്നത്




ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.


ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റുവാങ്ങി ധീരജിന്റെ മൃതദേഹം നാട്ടിലെത്തുമ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.


ധീരജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടില്‍ മകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് അമ്മ പുഷ്പകല തളര്‍ന്നുവീണു



കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. മരണത്തിന് തലേദിവസം രാത്രിയും വീട്ടില്‍ ഫോണ്‍ വിളിച്ചിരുന്നു. തളിപ്പറമ്പില്‍ എല്‍ഐസി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജന്‍ അദ്വൈത് തളിപ്പറമ്പ് സര്‍ സയ്യിദ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കുടുംബമായി വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം.

No comments