Breaking News

ലോകായുക്തയെ ഇല്ലാതാക്കാൻ സർക്കാർ ശ്രമം- മുൻ ഉപലോകായുക്ത കെ പി ബാലചന്ദ്രൻ, നീക്കം തിരിച്ചടി ഭയന്ന്-ഉമ്മൻചാണ്ടി




തിരുവനന്തപുരം: ലോകായുക്തയുടെ കൈ കെട്ടാനുളള സർക്കാരിന്റെ നിയമ ഭേദ​​ഗതിക്കെതിരെ വിമർശനം ശക്തമാകുന്നു. ലോകായുക്തയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഈനീക്കമെന്ന് മുൻ ഉപലോകായുക്ത പെ പി കെ പി ബാലചന്ദ്രൻ.ലോകായുക്തയെ ഫലത്തിൽ ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും കെ പി ബാലചന്ദ്രൻ പ്രതികരിച്ചു. ഇതിലും ഭേദം ലോകായുക്ത പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നൽകിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭരണകക്ഷിയുടെ സൗകര്യത്തിനായി കൊണ്ടുവരുന്ന ഭേ​​ദ​ഗതി നിയമപരമായി തന്നെ നിൽക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലോകായുക്തയുടെ വില പൂജ്യമാക്കി.ഭരണത്തിൻ്റെ സുതാര്യതയുടെ വിഷയമാണ് ഇത്. ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല.
പ്രതിപക്ഷം ശക്തമായി എതിർക്കും. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments