Breaking News

കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് വരെ കൂടുതൽ ; ലോകാരോഗ്യ സംഘടന


ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയ്ക്ക് ശേഷം ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം. ഇതിനാലാണ് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതിനാല്‍ ഒരിക്കൽ കോവിഡ് വന്നവരും അതീവ ജാഗ്രത പാലിക്കണം. വാക്‌സിൻ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ഒമിക്രോണ്‍ നിസാരനല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


മുന്‍ വകഭേദങ്ങളെ പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്താണ് പ്രതിദിന കോവിഡ് കോസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്.

No comments