Breaking News

വരനെ സ്വീകരിക്കാൻ എംപിയും എംഎൽഎയും, ആശിർവദിക്കാൻ കളക്ടർ; 'നഗരസഭയുടെ മകൾക്ക്' കല്യാണം




ആലപ്പുഴ: നന്നേ ചെറുപ്രായം മുതൽ നഗരസഭയുടേയും വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും മകളായി മഹിളാ മന്ദിരത്തിൽ കഴിഞ്ഞിരുന്ന രഞ്ജിനി സുമംഗലിയായി. കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പ് രമേശൻ -സുധർമ്മ ദമ്പതികളുടെ മകൻ സുരാജാണ് വരൻ. അമ്മയുടെ സ്ഥാനത്ത് നിന്ന് നിറപറയും വിളക്കും നൽകി നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ്. കൈ പിടിച്ചു കൊടുത്തത് എ എം ആരിഫ് എം. പി, വരണമാല്യമെടുത്തു കൊടുത്തത് എച്ച് സലാം എം എൽ എ. ആശീർവദിക്കാൻ ജില്ലാ കലക്ടർ എ. അലക്സാണ്ടർ.

കല്യാണ ചെറുക്കനെ സ്വീകരിച്ചത് നഗരസഭ ഉപാദ്ധ്യക്ഷൻ പി എസ് എം ഹുസൈനാണ്. ചടങ്ങിന് കുറവുകളൊന്നുമില്ല എന്നുറപ്പിച്ച് ഒരു കാരണവരെപ്പോലെ ഓടി നടന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ ഷാനവാസ്. എല്ലാറ്റിനും നേതൃത്വം നൽകാൻ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷീബ എൽ, മഹിളാമന്ദിരം സൂപ്രണ്ട് ജി ബി ശ്രീദേവി. നഗരസഭ ടൗൺ ഹാളായിരുന്നു വിവാഹ വേദി. തലേ ദിവസം മഹിളാ മന്ദിരം ക്യാംപസ്സിൽ മെഹന്തിയും ഗാനമേളയും വിരുന്നും ഒരുക്കിയിരുന്നു

തങ്ങളുടെ പ്രയ മകളുടെ കല്യാണത്തിന് എല്ലാറ്റിനും മേൽനോട്ടം വഹിച്ച് രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും ഓടി നടന്നു. ഏതു പെൺകുട്ടിയും കൊതിച്ചു പോവുന്ന ഒരുക്കങ്ങൾ ആണ് രഞ്ജിനിക്കായി ഒരു നാടൊന്നാകെ സജ്ജീകരിച്ചത്. പൊന്നും മിന്നും ഒരുക്കങ്ങളുമെല്ലാം നഗരസഭ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയിരുന്നു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ വക പെൺകുട്ടിയ്ക്ക് പോക്കറ്റ് മണിയും നല്‍കി.

കൂടാതെ ശാന്തിമന്ദിരത്തിലേയും മഹിളാമന്ദിരത്തിലേയും അന്തേവാസികൾക്കെല്ലാം പുതു വസ്ത്രവും ലഭിച്ചു. ഇന്ന് നഗരസഭ പ്രതിനിധികള്‍ വരന്‍റെ വീട്ടിലേക്ക് നല്ല വാതിൽ കാണാനും പോവുന്നുണ്ട്. സ്വന്തം കുഞ്ഞിന്റെ കല്യാണത്തേക്കാളും മോടിയിലാവണം എന്നും നാട്ടു നടപ്പ് അനുസരിച്ചുള്ള എല്ലാ ചടങ്ങും വേണം എന്ന് കൗൺസിലർമാർക്കും ജീവനക്കാർക്കും നിർബന്ധമായിരുന്നു എന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

No comments