Breaking News

ലുക്ക് ഔട്ട് നോട്ടീസിലെ പ്രതി മറ്റൊരു കേസിൽ പിടിയിൽ മൊഗ്രാൽ പൂത്തൂരിൽ നിന്നും സ്വർണ ഇടപാടുകാരനെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ അന്വേഷണ സംഘം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു


മൊഗ്രാല്‍ പൂത്തൂരില്‍ നിന്നും ഇതരസംസ്ഥാനക്കാരനായ സ്വര്‍ണ ഇടപാടുകാരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസില്‍ അന്വേഷണ സംഘം ലുക്ക ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി മറ്റൊരു കവര്‍ച്ചാ കേസില്‍ മലപ്പുറത്ത് പിടിയില്‍. വയനാട് സ്വദേശി സുജിത്താണ് (26) അറസ്റ്റിലായത്. മലപ്പുറം കോഡൂരില്‍ വച്ച് 80 ലക്ഷം രൂപ കുഴല്‍ പണം തട്ടിയെടുത്തെ കേസിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായത്. എറണാകുളം ജില്ലയിലെ ശ്രീജിത് (24), വയനാട്ടിലെ റിസോര്‍ട്ട് ഉടമ ഷിജു (26) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് മൊഗ്രാല്‍ പുത്തൂര്‍ ദേശീപാതയില്‍ വെച്ച് ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവര്‍ രാഹുല്‍ മഹാദേവ് ജാവിറിനെ സംഘം ഇന്നോവ കാര്‍ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്തെന്നാണ് കാസര്‍കോട്ടെ കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരില്‍ ഉപേക്ഷിക്കുകയായിരുന്നു. 13 പ്രതികളുള്ള കേസില്‍ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം നടന്നുവരികയാണ്. അതിനിടയിലാണ് സുജിത് പിടിയിലായിരിക്കുന്നത്. മലപ്പുറത്തെ കവര്‍ച്ചയുടെ സൂത്രധാരനാണ് സുജിത് എന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇതുവരെ 10 പേര്‍ പിടിയിലായി. അഞ്ചുപേര്‍ ഒളിവിലാണ്. നാല് വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തി കുഴല്‍പ്പണം കടത്തുകയായിരുന്ന സംഘത്തെ തടഞ്ഞ് വാഹനം അടക്കം സംഘം തട്ടികൊണ്ടു പോയെന്നാണ് കേസ്. കാസര്‍കോട്ടെ സംഭവത്തിന് സമാനമായി ഇവിടേയും ദേശീയപാതയില്‍ വച്ച് കാര്‍ തടഞ്ഞ സംഘം കാറില്‍ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടികൊണ്ടുപോയി പണം കവര്‍ച്ച ചെയ്തെന്നാണ് പരാതി. രണ്ടുകേസിന്റെ അന്വേഷണത്തിലും നിര്‍ണായക മുന്നേറ്റമാണ് അറസ്റ്റാണ് സുജിത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇയാളിലൂടെ കാസര്‍കോട്ടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് കാസര്‍ഗോഡ് പൊലീസിന്റെ പ്രതീക്ഷ.


No comments