Breaking News

വിദേശത്ത് നിന്ന് വരുന്നവർക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകും; ആർടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ വരും


വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാറന്റീന് പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആറിന് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയെന്നും ഉത്തരവില്‍ പറയുന്നു. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, യാത്രക്ക് മുന്നോടിയായി ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ആവശ്യമില്ല. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്.82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, യുഎഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെ നിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടതായിവരും.വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തെ, ഇന്ത്യയിലെത്തി ഏഴു ദിവസത്തെ ക്വാറൻറീന് ശേഷം ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. നിലവില്‍ അതും ഒഴിവാക്കിയിട്ടുണ്ട്.


No comments