ഇടുക്കിയിൽ ബസ് ജീവനക്കാരൻ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതരം യുവാവ് കസ്റ്റഡിയിൽ
ഇടുക്കി (Idukki) മൂലമറ്റം (moolamattom) അശോകക്കവലയില്‍ ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എ കെ ജി കോളനിയ്ക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാര്‍ട്ടിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അശോകക്കവലയില്‍ പുതുതായി തുറന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പും സനലും കൂട്ടാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഫിലിപ്പ് സനലിനെയും കൂടെയുണ്ടായിരുന്നവരെയും മര്‍ദ്ദിച്ചതായി പറയുന്നു. അതിനു ശേഷം അവിടെ നിന്നും കാറില്‍ ഫിലിപ്പ് വീട്ടിലേയ്ക്ക് മടങ്ങി. കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സര്‍വീസ് സെന്ററിനടുത്ത് വെച്ച് ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.
ഇതിനിടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകര്‍ത്തായും മര്‍ദിച്ചതായും പറയുന്നു. ക്ഷുഭിതനായ ഫിലിപ്പ് വീട്ടില്‍നിന്നും തോക്കുമായെത്തി വെടിവെക്കുകയായിരുന്നു. തോക്കുമായി വരുന്നതുകണ്ട് ബൈക്കില്‍ രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാളെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments