Breaking News

'പൊട്ടിത്തെറിച്ചാൽ ചെർണോബിലിനേക്കാൾ പത്തിരട്ടി പ്രത്യാഘാതം'; ഭീതി വിതച്ച് ആണവ നിലയ ആക്രമണം

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിജിയയിൽ റഷ്യൻ ആക്രമണത്തിന് പിന്നാലെയുണ്ടായ തീപ്പിടുത്തതിന് ശേഷം മേഖലയിൽ ആശങ്ക പരക്കുന്നു. ആണവ നിലയത്തിലേക്ക് ആക്രമണം നടത്തുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് യുക്രൈൻ മുന്നറിയിപ്പ് നൽകി. ആണവ നിലയം ആക്രമിക്കുന്നത് 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ആക്രമണത്തിനെതിരെ ലോകം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. സപോരിജിയ പ്ലാന്റിന്റെ ആറ് റിയാക്ടറുകൾക്ക് ബോധപൂർവം വെടിയുതിർക്കുകയായിരുന്നെന്ന് സെലന്‍സ്‌കി ആരോപിച്ചു. നിലവിൽ ആണവ നിലയം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


ഈ ആണവ നിലയം പൊട്ടിത്തെറിച്ചാൽ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രത്യാഘാതാമാണുണ്ടാവുകയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രെ കുലെബ ചൂണ്ടിക്കാട്ടി. 'ഇത് പൊട്ടിത്തെറിച്ചാൽ അത് ചെർണോബിലിനേക്കാൾ 10 മടങ്ങ് വലുതായിരിക്കും, റഷ്യക്കാർ ഉടൻ തന്നെ ആക്രമണം അവസാനിപ്പിക്കണം. അ​ഗ്നിശമന സേനാ​ഗം​ഗങ്ങളെ അനുവദിക്കണം. സുരക്ഷാ മേഖല സ്ഥാപിക്കണം,' കുലേബ ട്വീറ്റ് ചെയ്തു. തെക്ക്കിഴക്കൻ യുക്രൈനിൽ നിലകൊള്ളുന്ന ഈ ആണവനിലയത്തിൽ നിന്നാണ് യുക്രെയ്നാവശ്യമായ ആണവോർജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയവും ഇതാണ്. സപോരിജിയ ആണവ നിലയ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിലെ ഊർജ മന്ത്രിയുമായി യുഎസ് ഊർജ സെക്രട്ടറി ജെന്നിഫർ ​ഗ്രാൻഹോം സംസാരിച്ചു. ന്യൂക്ലിയാർ ഇൻസിഡന്റ് റെസ്പോൺസ് ടീമിനെ പ്രവർത്തനക്ഷമമാക്കാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം റഷ്യൻ സേനയുടെ ആക്രമണത്തെ തുടർന്ന് സ്റ്റേഷനിൽ തീപടർന്നുവെങ്കിലും ആണവ നിലയം ഇപ്പോൾ സുരക്ഷിതമാണെന്ന് ഉക്രേനിയൻ അധികൃതർ പറഞ്ഞു


No comments