Breaking News

കാഞ്ഞങ്ങാട് പെരളത്ത് വിമുക്ത ഭടൻ്റെ 40 സെൻ്റ് പച്ചക്കറി കൃഷി മുഴുവനായി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു


കാഞ്ഞങ്ങാട് : വിമുക്തഭടന്റെ 40 സെൻറിലെ പച്ചക്കറി കൃഷികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു . പെരളത്ത് വയലിൽ റോഡിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൃഷി ചെയ്ത പെരളത്തെ വടക്കിനിയിലെ രാമചന്ദ്രന്റെ പച്ചക്കറി കൃഷിയാണ് ശനിയാഴ്ച  രാത്രി മുഴുവനായും നശിപ്പിച്ചത്.

എട്ട് ചാൽ മുളക്, നാല് ചാൽ വീതം വെണ്ടയും പയറും, 50 തടം വെള്ളരി, 16 തടം കുമ്പളം, മത്തൻ, വഴുതിന, പന്തലിൽ കായ്ക്കാൻ തുടങ്ങിയ പാവലും, നരമ്പനും ഉൾപ്പെടെയുളള വിളകളാണ്  മുഴുവനായും പിഴുതു മാറ്റിയത്.

മിൽമയിൽ ജോലിചെയ്യുന്ന  രാമചന്ദ്രൻ ഇടയ്ക്ക് കിട്ടുന്ന  സമയത്താണ്   അതിനു വെള്ളം ഒഴിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നത്.

ഞായറാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയെ തുടർന്ന് രാവിലെ ആറര മണിയോടെ പാടത്ത് കൃഷി നോക്കാൻ എത്തിയപ്പോഴാണ് മുഴുവനായും നശിപ്പിച്ചതായി കണ്ടത്.  കൃഷി നശിപ്പിച്ചതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന്  പാടശേഖര സമിതി സെക്രട്ടറി കൂടിയായ  രാമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം  ആവശ്യപ്പെട്ടു  അമ്പലത്തറ പോലീസിൽ  പരാതി നൽകി.

കൃഷി നശിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഇത്തരം സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു കർഷകന് എല്ലാ സഹായവുമായി  ഉണ്ടാകുമെന്ന് 'മണ്ണിന്റെ കാവലാൾ' കർഷക കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു


No comments