Breaking News

നവ കാസര്‍കോട് കെട്ടിപ്പടുക്കാന്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക വ്യവസായ മേഖലയക്കും യുവജനക്ഷേമത്തിനും ഊന്നല്‍


കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി വിവിധ വികസന പദ്ധതികള്‍ മുന്നോട്ടുവെച്ച് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

മുന്‍ ബാക്കിയടക്കം 77,15,29,037 രൂപ പ്രതീക്ഷിത വരവും, 76,65,94,000 രൂപ പ്രതീക്ഷിത ചെലവുമുള്‍പ്പെടെ 49,35,037 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഭരണസമിതി തയ്യാറാക്കിയത്. വരുമാന സമാഹരണത്തിനുളള സാദ്ധ്യതകള്‍ വിരളമായതിനാല്‍ ലഭ്യമായ വരുമാന സ്രോതസ്സുകളെ ജനോപകാരപ്രദമായ രീതിയിലേക്ക് വാര്‍ത്തെടുക്കുന്നതിനുളള പ്രക്രിയക്ക് തന്നെയാണ് ഈ ബജറ്റില്‍ ജില്ലാപഞ്ചായത്ത് ഊന്നല്‍ നല്‍കുന്നത്.  എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടുളള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍


 നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനത്തിന്റെ നൂതന സാധ്യതകള്‍ തുറന്നെടുക്കും. എന്നാല്‍ പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വീര്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത് ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലില്ലെന്ന്്‌   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.


വിജ്ഞാനാധിഷ്ഠിതമായ കാര്‍ഷിക വികാസം ലക്ഷ്യം വെച്ച് ജില്ലയുടെ കാര്‍ഷികരംഗത്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കും. കര്‍ഷകര്‍ക്ക് പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കൃഷി വകുപ്പുമായി സഹകരിച്ച് അഗ്രിടെക് ഫെസിലിറ്റി കേന്ദ്രം സ്ഥാപിക്കും.  ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അഗ്രിടെക് ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചിട്ടുള്ള ചെക്ക്ഡാമുകള്‍ ജലസേചനത്തിനുള്ള ഉത്തമമാതൃകകകളാണ്. പ്രകൃതിയോട് ഇണങ്ങും വിധം രൂപകല്‍പ്പന ചെയ്ത റബ്ബറൈസ്ഡ് ചെക്ക്ഡാമുകള്‍ സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.

നെല്‍കൃഷി കൂലിച്ചെലവ് ഇനത്തിലേക്ക് 1,00,00,000 രൂപ വകയിരുത്തി.

ജലസംരക്ഷണത്തിന് 80,00,000 ലക്ഷം രൂപ . കൂടാതെ മണ്ണ് ജലസംരക്ഷണത്തിന് 1,20,00,000 രൂപയും കൃഷിയും അനുബന്ധ മേഖലയ്ക്കും 3,500,000 രൂപ ബജറ്റില്‍ വകയിരുത്തി.ചെറുകിട ജലസേചനത്തിന് 17,00,000 രൂപ . ഉല്പാദനമേഖലക്കാകെ 7,62,00,000 രൂപ നീക്കിവെച്ചു.

ജില്ലാ പഞ്ചായത്ത് ഇതിനകം നടപ്പാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധ്ന രേഖപ്പെടുത്തിയെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകള്‍ നീര്‍ത്തടങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജില്ലയിലെ ആയിരത്തഞ്ഞൂറോളം കിണറുകളുടെ റീച്ചാര്‍ജ്ജിംഗും വിവിധ പദ്ധതികളിലൂടെ നടപ്പാക്കും. കാവുകളുടെ ജൈവീക സമ്പത്ത് സംരക്ഷിക്കാനുള്ള പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കും.


യുവജനങ്ങള്‍ക്ക് പരിഗണന


 യുവാക്കളുടെ സന്നദ്ധ സേവനം ജില്ലാ പഞ്ചായത്തിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി യൂത്ത് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും. യുവജനക്ഷേമത്തിന് 1,000,000 രൂപ നീക്കിവെച്ചു

ഗ്രാമസഭ/ വാര്‍ഡ് സഭകളിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഗ്രാമസഭ/ വാര്‍ഡ്സഭ ഫെല്ലോഷിപ്പ് പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. ജില്ലയിലെ അംഗീകൃത ലൈബ്രറികള്‍ക്ക് ജെന്റര്‍ ഫ്രണ്ട്ലി പുസ്തകങ്ങളും ഷെല്‍ഫും വിതരണം ചെയ്യും.

കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അലോപ്പതി ആയുര്‍വേദം ഹോമിയോ ജില്ലാ ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കും.

 

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനം


ഓരോ വിദ്യാഭ്യാസ ഉപജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് ഒരു പ്രത്യേക കായിക ഇനത്തിന്റെ സമ്പൂര്‍ണ വികസനത്തിനാവശ്യമായ എല്ലാവിധ ആധൂനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. എസ്എസ് എല്‍സി പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കു്ന്നതിന് പദ്ധതികള്‍ നടപ്പാക്കും.

തുല്യതാ പരീക്ഷയ്ക്ക് 2,000,000 രൂപ. സര്‍വശിക്ഷാ അഭിയാനും മറ്റ് വിദ്യാഭ്യാസ പരിപാടികളും നടപ്പിലാക്കാന്‍ 11,000,000 രൂപ

പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിലേക്ക് 10,000,000 രൂപ

കല സംസ്‌കാരം സ്പോര്‍്ട്സ് യുവജനക്ഷേമം പ്രോത്സാഹന പരിപാടികള്‍ക്ക് 1,000,000 രൂപ

ആരോഗ്യരംഗത്ത് മരുന്നുകള്‍ക്ക് 7,500,000 രൂപ. കുടിവെള്ളത്തിന് 20,000,000 രൂപ

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ക്കായി 30,000,000 രൂപ വകയിരുത്തി.

വൃദ്ധക്ഷേമ പരിപാടികള്‍ക്ക് 10,000,000 രൂപ

അഗതി ക്ഷേമ പദ്ധതികള്‍ക്ക് 2,000,000 രൂപ

വനിതാ ക്ഷേമത്തിന് 6,500,000 രൂപ

പട്ടികജാതി ക്ഷേമം പ്രത്യേക പദ്ധതികള്‍  7,500,000 രൂപ

പട്ടികവര്‍ഗ ക്ഷേമത്തിനുള്ള പ്രത്യേക പദ്ധതികള്‍ക്ക് 6,000,000 രൂപ

വനിതാ ശിശുക്ഷേമത്തിന് 3,000,000 രൂപ

പ്രത്യേക ശിശുക്ഷേമ പരിപാടികള്‍ക്ക് 3,000,000 രൂപ

പോഷകാഹാരം - 5,000,000 രൂപ

സ്ത്രീകള്‍ക്കായി ശൗചാലയമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സ്ത്രീ സൗഹൃദ ടേക് എ ബ്രേക്ക് വിശ്രമ മുറികളൊരുക്കും. വനിതാ സംരംഭകത്വ പ്രോത്സാഹനത്തിനായി വായ്പകള്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതിക്കായി തുക വകയിരുത്തും.

ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് ബഡ്സ് സ്‌കൂളുകള്‍ സ്ഥാപിക്കും. എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സ്വയംതൊഴില്‍ യൂണിറ്റുകള്‍ക്ക് സഹായം നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംയോജിതമായ ഇടപെടലിന് ജില്ലാ പഞ്ചായത്ത് ഒരുങ്ങും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ റിസോഴ്സ് റിക്കവറി സെന്റര്‍ , സ്വാപ്പ് ഷോപ്പ് എന്നിവ സ്ഥാപിക്കും.

പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ഹൈടെക് ഫ്രീഫാബ് കമ്യൂണിറ്റി ഹാളുകള്‍ സ്ഥാപിക്കും. കാസര്‍കോടിനെ ഭവനരഹിതരില്ലാത്ത ജില്ലയാക്കാന്‍ ആവശ്യമായ ഭവനങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെ ഭാഗമായു്ള്ള ലൈഫ് , പിഎംഎവൈ എന്നീ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയത് ഭവനരഹിതരായ ഒട്ടേറെ പേര്‍ക്ക് ആശ്വാസമാവും.

ഭവന നിര്‍മാണത്തിനായി 75,000,000 രൂപ

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന സാമ്പത്തിക സര്‍വേ അടിസ്ഥാനമാക്കിവികസന ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും.


ടൂറിസം വികസനത്തിന് പ്രത്യേക ഇടം


ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ഹബ്ബുകള്‍ സ്ഥാപിക്കും പരമ്പരാഗത കൈത്തൊഴില്‍ വിഭാഗക്കാരുടെ കല, സംസ്‌കാരം  എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്‌കരിക്കുന്ന ഈ പദ്ധതി ടൂറിസം ടൂറിസം രംഗത്തിന് ഗുണകരമാവും.  പൊതു ഒത്തുചേരല്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നമുക്കൊരിടം എന്ന പേരില്‍ ഓപ്പണ്‍ ഓഡിറ്റോറിയങ്ങള്‍ സ്ഥാപിക്കും.സ

തെരഞ്ഞെടുക്കപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളില്‍ മിനി ഫുഡ് പാര്‍ക്കുകള്‍ക്ക് തുടക്കമിടും. ആദ്യ ഫുഡ്പാര്‍ക്ക് ചെമ്പിരിക്ക-നൂമ്പില്‍ പുഴ ജില്ലാ പഞ്ചായത്ത് റോഡരികില്‍ ആരംഭിക്കും. ടൂറിസത്തിന് കരുത്ത് പകരാന്‍ സംരംഭകരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്ക് വിനോദവും വിജ്ഞാനപ്രദവുമായ കാര്യങ്ങളില്‍ കമ്പനി മാതൃകയില്‍ ഫ്ളോട്ടിംഗ് പാര്‍ക്കുകള്‍ നിര്‍മിച്ച് മികച്ച മാതൃകകള്‍ സൃഷ്ടിക്കും.

ടൂറിസത്തിന് 11,000,000 രൂപ

സേവനമേഖലക്ക് ആകെ-  278,950,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

സംരംഭകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്ക് ആധുനികവല്‍കരിക്കും.

പശ്ചാത്തല വികസനത്തിനും ഊന്നല്‍

ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ ഊര്‍ജസ്വയംപര്യാപ്ത തദ്ദേശസ്വയംഭരണ സ്ഥാപനമായി മാറും.

ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ റോഡുകളുടെയും ഗുണനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം നിലവിലെ റോഡുക്ള്‍ മികച്ച രീതിയില്‍ സംരംക്ഷിക്കുന്നതിനും അതുവഴി റോഡിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കും.

റോഡുകള്‍ക്ക് 5,000,000 രൂപ

പശ്ചാത്തലമേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 2,500,00 രൂപ

പൊതുകെട്ടിടങ്ങള്‍ക്ക് 2,000,000 രൂപ

ആകെ പശ്ചാത്തല മേഖല 95,00,000 രൂപ

നവകേരളത്തോടൊപ്പം നവ കാസര്‍കോട് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.

സംരംഭകത്വം പ്രോത്സാഹിക്കും. നിക്ഷേപകസംഗമങ്ങള്‍ കാസര്‍കോടിന്റെ നിക്ഷേപസാധ്യതയെ ഉപയോഗപ്പെടുത്താന്‍ സഹായിക്കും

എകെഎം അഷ്‌റഫ് എംഎല്‍എ ,  , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാ കൃഷ്ണന്‍ , പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശകുന്തള , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് എന്‍ സരിത , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ജെ സജിത്ത് , ജോമോന്‍ ജോസ് , ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍ ,ഷൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിജി മാത്യു, കെ മണികണ്ഠന്‍ , മാധവന്‍ മണിയറ , പെര്‍ഫോമന്‍സ് ഓഡിറ്റ് കോഴിക്കോട് മേഖലാ ഓഫീസര്‍ പി നന്ദകുമാര്‍ , ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ സി തമ്പാന്‍,   തുടങ്ങിയവര്‍ സംസാരിച്ചു .

No comments