നെരോത്ത് പെരട്ടൂർ കൂലോം സ്ഥാനികൻ പള്ളിയുടെ ചില്ല് വാതിൽ തുറന്നു.. മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമന്ത്രവുമായി പരപ്പ കമ്മാടം മഖാം ഉറൂസിന് തുടക്കമായി..
പരപ്പ: നാടും നഗരവും മതവിദ്വേഷത്തിൻ്റെ കലാപദുരന്തങ്ങള്‍ക്ക് വഴിമാറുമ്പോള്‍ പരപ്പ കമ്മാടം ഉറൂസിന് മഖാമിന്റെ ചില്ലുവാതില്‍ തുറക്കാനെത്തിയത് ക്ഷേത്രസ്ഥാനികന്‍. ഉറൂസിന് അനുഗ്രഹാശിസ്സുകള്‍ പകരാനാണ് പെരട്ടൂര്‍ കൂലോത്തെ സ്ഥാനികനും പരിവാരങ്ങളുമെത്തിയത്. മക്‌ബറയ്‌ക്ക് മുന്നില്‍ നെരോത്ത് പെരട്ടൂർ കൂലോം ഇളയച്ഛൻ കുഞ്ഞികൃഷ്ണൻ പ്രാര്‍ത്ഥന നിരതനായി നിന്നപ്പോള്‍ ചുറ്റുമുയര്‍ന്നത് പരസ്‌പരം തിരിച്ചറിയുന്ന സാഹോദര്യത്തിന്റെ സമാധാനത്തിന്റെ ശാന്തിമന്ത്രം. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്‌പരം പോരടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഒരു താക്കീതായി തീരുകയായിരുന്നു ഈ വിശുദ്ധ സംഗമം.
ഇടത്തോട് നെരോത്ത് പെരട്ടുര്‍ കൂലോം ക്ഷേത്രത്തിനും പരപ്പ കമ്മാടം മഖാമിനും പറയാനുള്ളത് രണ്ട് മതങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹോദര്യത്തിന്റെ ചരിത്രം. കമ്മാടം മഖാം ഉറൂസിന്റെ ഭാഗമായാണ് നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന സ്ഥാനികന്‍ നെരോത്ത് പെരട്ടൂര്‍ കുഞ്ഞികൃഷ്ണൻ പെരട്ടൂർ രാമനാഥൻ, ക്ഷേത്രം സെക്രട്ടറി സുരേഷ് ബാബു, പെരട്ടൂർ രത്നാകരൻ എന്നിവർ കമ്മാടം മഖാമിലെത്തി പ്രാത്ഥന നടത്തി ഭണ്‌ഡാരം കണ്ട് കാണിക്കയിട്ടത്. അശാന്തിയുടെ ഇരുള്‍ പടരുന്ന കാലത്തില്‍ നാട്ടില്‍ നടന്ന ഈ ചടങ്ങ് ആധി പൂണ്ട മനുഷ്യരില്‍ ശാന്തിയും സമാധാനവും പകര്‍ന്നു. നൂറ്റാണ്ടുകള്‍ പിന്നിടുന്ന മതസൗഹാര്‍ദ്ദ മഹിമ പുതുക്കുന്ന ഉറൂസിന്റെ തുടക്കമിടല്‍ ചടങ്ങുകൂടിയായിരുന്നു അത്. പെരട്ടുർ ക്ഷേത്രത്തിൽ നിന്നും എട്ടുകിലോമീറ്ററോളം കാൽനടയായാണ് ഇവർ കമ്മാടം പള്ളിയിലെത്തിയത്. സംഘത്തെ ജുമു അ നിസ്‌ക്കാരം കഴിഞ്ഞെത്തിയ ജമാഅത് സെക്രട്ടറി താജുദ്ദീൻ കമ്മാടം, പ്രസിഡണ്ട് സുൽഫിക്കർ കമ്മാടം, ട്രഷറർ ഷാനവാസ് കാരാട്ട്, യു.വി മുഹമ്മദ് കുഞ്ഞി, മഹമൂദ് കമ്മാടം, സുബൈർ നെല്ലിയര, മറ്റ് ഉറൂസ് കമ്മറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് പള്ളിയങ്കണത്തില്‍ വച്ച് സ്വീകരിച്ച് മഖാമിലേക്ക് ആനയിച്ചു. മഖാമിന്റെ തക്കോല്‍കൂട്ടം സ്ഥാനികന് കൈമാറി, മഖാമിന്റെ ചില്ലുവാതില്‍ തുറന്ന അദ്ദേഹം മഖാമിനെ വണങ്ങി 501 പണം കാണിക്കയിട്ട് പ്രാര്‍ത്ഥിച്ചു. തുടർന്ന് പള്ളിക്കമ്മറ്റി ഭാരവാഹികൾ കാഴ്ച്ചക്കുല നെരോത്തച്ചന് സമർപ്പിച്ചു.രണ്ട് പതിറ്റാണ്ടുകളായി തുടര്‍ന്നപോരുന്നതാണ് ഈ ചടങ്ങ്. എല്ലാ പൂരോത്സവക്കാലത്തും ഉറൂസ് നേര്‍ച്ചയുടെ നാളറിയിക്കാന്‍ പള്ളിയില്‍ നിന്ന് പെരട്ടൂര്‍ ക്ഷേത്രത്തിലേക്ക് പോവുന്ന ചടങ്ങുമുണ്ട്. ഇക്കഴിഞ്ഞ പൂരക്കാലത്തും കമ്മാടം പള്ളിമുക്രി നെരോത്ത് പെരട്ടൂര്‍ കുലോത്തെത്തിയിരുന്നു. ക്ഷേത്രത്തിലേത്തുന്ന മുക്രിയെ സ്വീകരിച്ച് ഉറൂസിന് നേര്‍ച്ചയായി കോഴിയും പണവും നല്‍കിയാണ് തിരിച്ചയക്കുക. ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട് പള്ളിയിലെ ബാങ്കും വെളിച്ചവും എല്ലായ്‌പ്പോഴും അണയാതെ നിര്‍ത്തണമെന്ന് മൊഴിഞ്ഞാണ് മുക്രിയെ യാത്രയാക്കുന്നത്.
ഉറൂസിന് നേര്‍ച്ചയായി നിലവിളക്കു കൊളുത്തുന്നതും എല്ലാ മതസ്ഥരുമെത്തി മഖാമിനെ വണങ്ങുന്നതും പണവും കോഴിയും സുഗന്ധദ്രവ്യങ്ങളും പള്ളിയിലേക്ക് നല്‍കുന്നതും പതിവാണ്. ഒമ്പതാം നൂറ്റാണ്ടില്‍ വന്നെത്തിയ സൂഫിവര്യന്‍മാരില്‍ ആരുടേയോ മക്‌ബറയാണ് കമ്മാടം പള്ളി മഖാമിലുള്ളത്. കമ്മാടം പള്ളിയും നേരോത്ത് പേരട്ടൂര്‍ കൂലോം ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിനും ഈ പഴക്കമുണ്ടെന്ന് ജന.സെക്രട്ടറി താജുദ്ദീൻ കമ്മാടം പറഞ്ഞു.
നെരോത്ത് കൂലോത്ത് പൂരോത്സവ ചടങ്ങിനെത്തുന്ന പള്ളിഭാരവാഹികള്‍ക്ക് പ്രത്യേക സൗകര്യം തന്നെ ഒരുക്കാറുണ്ട്. അതുപോലെ പണ്ടുകാലത്ത് ഉറൂസിനെത്തുന്ന ക്ഷേത്രേശ്ശന്‍മാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സ്ഥലമൊരുക്കിയിരുന്നു. ഇത്തവണ ഉറൂസിനെത്തി പെരട്ടൂര്‍ കൂലോം സ്ഥാനികരും ക്ഷേത്രഭാരവാഹികളും സാംസ്ക്കാരിക സദസിൽ പങ്കെടുത്ത് ഇളനീര് കഴിച്ചാണ് തിരികെ പോയത്.
മഖാം ഉറൂസിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം സുല്‍ഫിക്കര്‍ കമ്മാടം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞമദ് പാലക്കി ഉദ്ഘാടനം ചെയ്തു. നെരോത്ത് ക്ഷേത്ര സമിതി സെക്രട്ടറി രാമനാഥന്‍, സംയുക്ത ജമാഅത്ത് മറ്റ് ഭാരവാഹികളായ മുബാറക് ഹസൈനാര്‍ ഹാജി, സുറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, ലത്തീഫ് അടുക്കം, സി.എച്ച് കുഞ്ഞബ്ദുല്ല ചായ്യോം, ഇബ്രാഹിം ഒടയംചാല്‍ എന്നിവരും സംബന്ധിച്ചു. നേരത്തെ മഖാം സിയറാത്തിന് ശേഷം കമ്മാടം ജമാഅത്ത് മുത്തവല്ലി കെ.പി അബ്ദുല്‍ റഹിമാന്‍ ഹാജി കമ്മാടം പതാക ഉയര്‍ത്തിയിരുന്നു.
എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്
കവർ ഡിസൈൻ: ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments