Breaking News

പൊന്നുപൂച്ച കിണറ്റിലല്ല മനസിലാണിപ്പോൾ : ചുള്ളിക്കരയിലെ അത്തിയടുക്കം പാറയിലെ കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഷെഹലക്കും ഷെഹിമക്കും തിരിച്ചുകിട്ടിയപ്പോൾ


രാജപുരം : ചുള്ളിക്കരയിലെ അത്തിയടുക്കം പാറയിലെ ഷെഹലയും ഷെഹിമയും ഉറങ്ങിയിട്ട് മൂന്ന് ദിവസമായി. കൂടെ കൊണ്ടുനടന്നു കളിക്കുകയും രാത്രി കൂടെ കിടത്തുകയും ചെയ്യുന്ന പൊന്നു എന്ന പൂച്ചക്കുട്ടി മൂന്ന് ദിവസം മുമ്പ് അയൽവാസിയുടെ കിണറ്റിൽ വീണു. അതോടെ ഏഴാം ക്ലാസുകാരി ഷെഹലയുടെയും അഞ്ചാംക്ലാസുകാരി ഷെഹിമയുടെയും ഉറക്കം നഷ്ടപ്പെട്ടു.
ഭക്ഷണവും വേണ്ട; സ്‌കൂളിലും പോയില്ല. പൊന്നുവിന്‌ ഒന്നും സംഭവിക്കരുതെയെന്ന മനമുരുകൽ മാത്രം. രാത്രിപോലും ഇടയ്‌ക്കിടെ കിണറ്റുവക്കിൽ പോയി നോക്കും. കണ്ടവരോടൊക്കെ പൊന്നുവിനെ രക്ഷിക്കുമോ എന്ന്‌ യാചിച്ചു. 14 കോൽ താഴ്‌ചയുള്ള കിണറ്റിൽ ഇറങ്ങാൻ ആരും ധൈര്യപ്പെട്ടില്ല.
പൊന്നുവിനെ രക്ഷിക്കണമെന്ന്‌ പഞ്ചായത്തംഗത്തിനെയും പൊലീസിനെയും ഫോൺ വിളിച്ച്‌ അഭ്യർഥിച്ചു. അഗ്‌നിരക്ഷാ സേനയുടെ വാഹനം വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ്‌ കുട്ടികളുടെ കണ്ണീർ തോർന്നത്‌. സേനാംഗങ്ങൾ കിണറ്റിലിറങ്ങി എടുത്തു അവരുടെ ഓമനയെ കൈയിലേൽപിച്ചു.



No comments