'പബ്ജി കളിക്കുന്നത് തടഞ്ഞു'; യുപിയിൽ മകൻ അമ്മയെ വെടിവെച്ച് കൊന്നു
ലക്‌നൗ: പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ച് കൊന്നു. പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. തുടര്‍ന്ന് മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. ദുര്‍ഗന്ധം അകറ്റാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ലഖ്നൗവിലെ പിജിഐ ഏരിയയിലാണ് സംഭവം നടന്നത്. കുട്ടി പബ്ജിക്ക് അടിമയായിരുന്നെന്നും, ഗെയിം കളിക്കുന്നതില്‍ നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച വെെകിട്ടോടെയാണ് മൃതദേഹം അഴികിയ രീതിയിൽ കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷം സഹോദരി ഈ വിവരം ആരെയും അറിയിക്കാതിരിക്കാനായി മുറിയില്‍ പൂട്ടിയിടുകയാണ് ചെയ്തത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അമ്മയെ ആരോ കൊലപ്പെടുത്തിയതായി വ്യാജ കഥ മെനഞ്ഞ് പ്രതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്. 'ഇവരുടെ പിതാവ് സൈനികനാണ്. കൊല്‍ക്കത്തയിലാണ് ജോലി ചെയ്യുന്നത്. പ്രതി അമ്മയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായും' പൊലീസ് പറഞ്ഞു
No comments