Breaking News

'വർ​ഗീയതയെ ചെറുക്കാൻ മുസ്ലീം ലീ​ഗ്'; സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന പര്യടനം തുട‌ങ്ങി


കാസർകോട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സംസ്ഥാന പര്യടനം കാസര്‍കോട് നിന്ന് തുടങ്ങി. എല്ലാ ജില്ലയിലും സുഹൃദ് സദസ്, പ്രവര്‍ത്തക കണ്‍വന്‍ഷന്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. കേരളത്തെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും പിടിച്ച് വലിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

രാജ്യത്തും സംസ്ഥാനത്തും വളര്‍ന്ന് വരുന്ന വർ​ഗീയ ചിന്തകള്‍ക്കെതിരെയുള്ള പ്രചാരണമാണ് പര്യടനം കൊണ്ട് മുസ്ലീം ലീഗ് ലക്ഷ്യം വയ്ക്കുന്നത്. സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയം ഉയര്‍ത്തിയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്നത്. കാസര്‍കോട്ട് രാവിലെ സംഘടിപ്പിച്ച സുഹൃദ് സദസില്‍ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സാഹോദര്യത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും നല്ല സന്ദേശങ്ങള്‍ കൈമാറുന്ന പൊതു ഇടങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് മുന്‍കൈ എടുക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് മുനിസപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വനിതകള്‍ അടക്കമുള്ള നൂറു കണക്കിന് പേര്‍ പങ്കെടുത്തു. പര്യടനം എല്ലാ ജില്ലകളിലും സഞ്ചരിച്ച് ഈ മാസം 23ന് കോഴിക്കോട്ടാണ് സമാപിക്കുക.

സംസ്ഥാന പര്യടനത്തെ കുറിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിന്റെ ഫേസ്ബുക്ക് പോസ്റ്റ്


"സൗഹൃദ സംഗമങ്ങൾ വാദിച്ച് ജയിക്കാനോ
തർക്കിച്ച് തോൽപ്പിക്കാനോ അല്ല, 
കേൾക്കാനും
ഉൾക്കൊള്ളാനും
നവീകരിക്കാനുമാണ് "
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 
ജില്ലാ സംഗമങ്ങൾക്ക് ഇന്ന് കാസർക്കോട് തുടക്കമായി.
ഇനി സൗഹൃദ സംഗമങ്ങളും
പ്രവർത്തക കൺവൻഷനുകളുമായി എല്ലാ ജില്ലകളിലൂടേയുമുള്ള യാത്രയാണ്.
സൗഹൃദ സംഗമങ്ങൾ വാദിച്ച് ജയിക്കാനോ
തർക്കിച്ച് തോൽപ്പിക്കാനോ അല്ല, 
കേൾക്കാനും
ഉൾക്കൊള്ളാനും
നവീകരിക്കാനുമാണ്.
കേവല സൗഹൃദ സംഗമങ്ങളല്ല,
സാഹോദര്യ ബന്ധങ്ങളെ ദൃഢമാക്കണമെന്ന ആഗ്രഹമാണതിൻ്റെ താൽപര്യം.
ഈ സംഗമങ്ങളുടെ മുദ്രാവാക്യമെന്താണെന്ന് പലരും ചോദിക്കുന്നുണ്ട്.
മതേതര കക്ഷികൾ ഒന്നിക്കുക,
മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഐക്യപ്പെടുക,
സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുക
എന്നതല്ലാതെ മറ്റെന്താണ് ഈ കാലത്ത് ഉയർത്തിപ്പിടിക്കാനുള്ള മുദ്രാവാക്യം..
രാഷ്ട്രീയമായ വൈവിധ്യങ്ങളും
ആശയങ്ങളും കാഴ്ച്ചപ്പാടുകളും
എല്ലാം നിലനിർത്തി തന്നെ മതേതരത്വ സംരക്ഷണത്തിന് രാഷ്ട്രീയ സഹവർത്തിത്വം നിലനിർത്താൻ കഴിയണം.
ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത് അതാണ്..
വ്യത്യസ്ഥ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദ സംഗമങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾക്ക് നമുക്ക് കാതോർക്കാം..
നന്മകൾ പുലരുന്ന നല്ല നാളേക്കു വേണ്ടി യാത്ര തുടരുന്നു..

No comments