'സൂര്യ ആരാധന അനിസ്ലാമികം'; മാലി ദ്വീപിൽ ഇന്ത്യൻ എംബസിയുടെ യോഗദിന പരിപാടിക്ക് നേരെ ആക്രമണം
മാലി: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗ പരിപാടിക്കെതിരെ ആക്രമണം. പരിപാടി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനമായ മാലെയിലെ ഗലോലു സ്റ്റേഡിയത്തിലേക്ക് 150ലേറെ ആളുകളുള്ള ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. യോഗദിനാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നവരെ ആള്‍ക്കൂട്ടം ഓടിച്ചെന്നും വേദിയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സംഘാടകന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. കേന്ദ്ര യുവജന, കായിക ക്ഷേമ മന്ത്രാലയവും മാലിയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ആള്‍ക്കൂട്ടം സദസിലെത്തിയത്. യോഗദിനാചരണം റദ്ദ് ചെയ്‌തെന്നും എല്ലാവരും സ്ഥലം വിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ അധികാരികള്‍, മാലിദ്വീപ് കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സംഭവം. പ്രതിഷേധക്കാര്‍ വടികളുമായെത്തുന്നതിന്റേയും ഫുഡ് കൗണ്ടറുകള്‍ നശിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി.
സംഘര്‍ഷമുണ്ടായതിനേത്തുടര്‍ന്ന് പൊലീസ് അക്രമകാരികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും എസ് പി ഫത്മത് നഷ്വ പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് ഇതിനോടകം ആറ് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാലി പൊലീസ് അറിയിച്ചു. കേസില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലി പറഞ്ഞു. 'അത്യന്തം ഗൗരവത്തോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ടവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കും,' സോലി ട്വീറ്റ് ചെയ്തു.
പരിപാടിക്ക് മുന്‍പ് യോഗ അനിസ്ലാമികമാണെന്നും സൂര്യ ആരാധനയാണെന്നും ആരോപിച്ച് ഒരു വിഭാഗമാളുകള്‍ മാലെയില്‍ പ്രതിഷേധം നടത്തിയിരുന്നു. അഞ്ച് ലക്ഷത്തോളമാണ് മാലിദ്വീപുകളിലെ ജനസംഖ്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ സമൂഹമായ മാലിയില്‍ ഇസ്ലാമാണ് ദേശീയ മതം. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാനുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 177 രാജ്യങ്ങളില്‍ ഒന്നാണ് മാലി. മുസ്ലീം ഭൂരിപക്ഷരാജ്യമായ മാലിയിലെ യാഥാസ്ഥിതിക വിഭാഗം യോഗ ആചരിക്കുന്നതിന് എതിരാണ്.
No comments